വരുന്നത് കുറച്ചാളുകൾ
തിരുവനന്തപുരം: കൊവിഡ് നിറം കെടുത്തിയെങ്കിലും മലയാളികളുടെ മനസിൽ എന്നും കെടാതെ സൂക്ഷിക്കാനാകുന്ന ചരിത്രമുഹൂർത്തമായി സത്യപ്രതിജ്ഞ മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് അടങ്ങിയാൽ വിപുലമായ ജനകീയ ആഘോഷം നടത്തും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാരിന് തുടർഭരണം ലഭിക്കുന്നത്. ഇടതുമുന്നണിയുടെ ചരിത്രത്തിലെ സുവർണ നിമിഷം.
കൊവിഡ് മൂലം വിശിഷ്ടാതിഥികളുടെ എണ്ണം കുറച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ള സമുദായ മത സാംസ്കാരിക നേതാക്കൾ,പ്രതിപക്ഷ നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ അദ്ധ്യക്ഷൻമാർ, മാദ്ധ്യമസ്ഥാപനങ്ങളുടെ മേലധികാരികൾ,വ്യവസായ പ്രമുഖർ,എം.പി.മാർ,എം.എൽ.എമാർ,ന്യായാധിപൻമാർ,ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രതിനിധികൾ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സമ്പാദ്യമത്രയും ദാനംചെയ്ത കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദ്ദനൻ, ജീവിതോപാധിയായ ആടിനെ വിറ്റ് പണം വാക്സിൻ ചലഞ്ചിന് കൈമാറിയ കൊല്ലത്തെ സുബൈദ എന്നിവരെയും മുഖ്യമന്ത്രി പരിപാടിയിലേക്ക് ക്ഷണിച്ചു.
രണ്ടുദിവസം മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. അല്ലെങ്കിൽ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തിരിക്കണം. മാദ്ധ്യമങ്ങളെ പങ്കെടുപ്പിക്കുമെങ്കിലും ഫോട്ടോഗ്രാഫർമാർക്ക് പ്രവേശനമില്ല. ചിത്രങ്ങൾ പബ്ളിക് റിലേഷൻസ് വകുപ്പ് നൽകും. മൾട്ടിക്യാം കാമറാ സംവിധാനങ്ങളുപയോഗിച്ച് ഉയർന്ന ഗുണനിലവാരമുള്ള വീഡിയോ ഒൗട്ട് പി.ആർ.ഡി കൈമാറും.
സ്‌റ്റേഡിയത്തിൽ വില്ലനായി കൊവിഡ്
സെൻട്രൽ സ്‌റ്റേഡിയത്തിൽ പന്തൽ പണി നടത്തിയ ജീവനക്കാരന് കൊവിഡ് ബാധിച്ചത് ആശങ്കയ്ക്കിടയാക്കി. ഇലക്ട്രിക്കൽ പണിനടത്തിയിരുന്ന ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ ക്വാറന്റൈനിലാക്കി. സ്‌റ്റേഡിയം മുഴുവൻ അണുനശീകരണം നടത്തിയിട്ടാവും ചടങ്ങുകൾ നടക്കുക.
വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം
സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കില്ലെങ്കിലും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |