തിരുവനന്തപുരം: ഭാര്യയെ തല്ലുന്നത് ആണത്തമല്ലെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്ന് കരുതരുതെന്നും ഇത്തരം അബദ്ധങ്ങൾ കുട്ടികൾക്ക് പകർന്ന് കൊടുക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീ-പുരുഷ സമത്വത്തിന്റെ കാലത്ത് ആധിപത്യമല്ല സഹവർത്തിത്വമാണ് ആവശ്യം. രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ട് ആറു പതിറ്റാണ്ടായെങ്കിലും പല രൂപത്തിൽ സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹം. സ്വന്തം മക്കളെ വില്പനച്ചരക്കാക്കരുത്. വിവാഹത്തെ വ്യാപാരക്കരാറായി തരംതാഴ്ത്തരുത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആൺകുട്ടികളിലും ഭർത്താവിന്റെ പീഡനം സഹിച്ച് കഴിയേണ്ടവളാണെന്ന ചിന്ത പെൺകുട്ടികളിലും സൃഷ്ടിക്കരുത്. ഇതിന്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നത് നിസാര കാര്യമല്ല. സ്ത്രീ-പുരുഷ സമത്വത്തിന്റെ പുതിയ ചിന്തകൾ സമൂഹത്തിന് ആവശ്യമായ സമയമാണിത്. ഈ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സർക്കാർ ആലോചിക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |