തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പായി കിട്ടിക്കൊണ്ടിരിക്കുന്ന വിഹിതത്തിൽ ഒരു കുറവും ഒരു വിഭാഗത്തിനും വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാർ തീരുമാനത്തിൽ മാറ്റമുണ്ടാവില്ല.
വിവേചനപരമായി പാടില്ലെന്ന് ഹൈക്കോടതി വിധി വന്നു. നിലനിൽക്കുന്ന ഒരു കാര്യത്തിലും കുറവുണ്ടാകില്ലെന്നാണ് സർക്കാർ പറഞ്ഞത് . എന്നാൽ, ജനസംഖ്യാനുപാതികമാക്കുന്നതോടെ പരാതിയുള്ളവർക്ക് കിട്ടുകയും ചെയ്യും. എല്ലാവർക്കും സന്തോഷിക്കാവുന്ന കാര്യമേയുള്ളൂ. അതുകൊണ്ടാണ് പ്രതിപക്ഷനേതാവടക്കം ആദ്യം സ്വാഗതം ചെയ്തത്.
ചോദ്യം: 80 ശതമാനം കിട്ടുന്ന മുസ്ലിംവിഭാഗത്തിന് 59 ശതമാനമായി കുറയുമെന്നാണ് പരാതി
മുഖ്യമന്ത്രി: ഒരു കുറവും വരില്ല. ഇപ്പോൾ എത്രയാണോ കിട്ടുന്നത് അതേ നിലയിൽ കിട്ടും.ഒരാശങ്കയും വേണ്ട.
ചോദ്യം: സച്ചാർ - പാലോളി കമ്മിറ്റികൾ അപ്രസക്തമായില്ലേ ?
മുഖ്യമന്ത്രി: മുസ്ലിം വിഭാഗത്തിന് ആനുകൂല്യം വേണമെന്നതിൽ ആർക്കും എതിർപ്പില്ല. ന്യൂനപക്ഷങ്ങളെ ഒരുപോലെ കാണാനും ജനസംഖ്യാടിസ്ഥാനത്തിൽ കൊടുക്കാനും ഹൈക്കോടതി പറഞ്ഞു. അക്കാര്യം മാനിച്ച് സർക്കാർ നടപടികളെടുത്തു. ഒരു കൂട്ടർക്ക് കിട്ടുന്നതിൽ കുറവ് വരുത്താതെ, മറ്റൊരു കൂട്ടർക്ക് അർഹതപ്പെട്ടത് കൊടുക്കുന്നതിനെപ്പറ്റി എന്തിനാണ് വേറെ ന്യായങ്ങൾ പറയുന്നത്? അതുകൊണ്ടാണല്ലോ പ്രതിപക്ഷനേതാവിനും പിന്തുണച്ച് സംസാരിക്കേണ്ടിവന്നത്. ആ സംസാരം മാറ്റുന്നതിനുള്ള സമ്മർദ്ദം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായി.
ചോദ്യം: സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതിയിൽ മാറ്റം വരുത്തിയെന്നാണ് പരാതി
മുഖ്യമന്ത്രി: ഇത് ന്യൂനപക്ഷവിഭാഗത്തിനുള്ളതാണ്. സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്ക് നമ്മുടെ റിസർവേഷൻ പോളിസിയാണ്. അത് അതേപടി തുടരുന്നുണ്ടല്ലോ.
ചോദ്യം: മുന്നാക്ക ക്ഷേമകോർപ്പറേഷന്റെ സ്കോളർഷിപ്പ് കിട്ടുന്ന ക്രൈസ്തവരിലെ വിഭാഗത്തിന് ഇനി ന്യൂനപക്ഷ സ്കോളർഷിപ്പും കിട്ടുമെന്ന് ആക്ഷേപമുണ്ട്
മുഖ്യമന്ത്രി: വാദിച്ച്, വാദിച്ച് നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത കളയുന്ന തരത്തിലേക്ക് പോകരുത്. ഇതൊക്കെ വളരെ അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കും. ന്യൂനപക്ഷമെന്ന നിലയ്ക്ക് സ്കോളർഷിപ്പിന് അർഹതയുള്ള കുട്ടികൾക്ക് അത് കൊടുക്കുന്നു. ആ നിലയ്ക്ക് അതിനെ കണ്ടാൽ മതി. തീ കോരിയിടുന്ന വർത്തമാനങ്ങളുടെ ഭാഗമായി മാറരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |