തിരുവനന്തപുരം: നാളത്തെ തലമുറയെ കണ്ടുള്ള വികസനമാണ് സർക്കാർ നടപ്പാക്കുന്നതെന്നും,
കെ- റെയിൽ ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫിന്റെ കെ- റെയിൽ രാഷ്ട്രീയ പ്രചാരണ മഹായോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വലതുപക്ഷത്തിന് വികസന വിരുദ്ധ നിലപാടെടുത്ത പാരമ്പര്യമാണുള്ളത്. 57 ലെ സർക്കാർ കാർഷിക പരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ രാജ്യം കണ്ട കടുത്ത ജനാധിപത്യ വിരുദ്ധ സമരമാണ് ഇവർ നടത്തിയത്. കെ റെയിൽ വിഷയത്തിൽ പ്രതിപക്ഷം തിരുത്തിയില്ലെങ്കിൽ ജനങ്ങൾ അവരെ തിരുത്തിക്കും. മുൻ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന അതിവേഗ റെയിൽപ്പാത നാടിന് ആവശ്യമില്ലാത്തതാണ് . അതിനാലാണ് ഇടതുമുന്നണി പ്രകടനപത്രികയിൽ അർദ്ധ അതിവേഗ റെയിൽപാത പ്രഖ്യാപിച്ചത്.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത വികസനം നടപ്പായില്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയാണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇതിനായി അയ്യായിരം കോടി രൂപ കേരളം നൽകേണ്ടിവന്നു. ഭൂമി ഏറ്റെടുക്കാൻ പാടില്ലെന്ന് വന്നാൽ സർക്കാർ സംവിധാനത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കണം. സംസ്ഥാനത്ത് തുടർഭരണം വന്നതോടെയാണ് കെ റെയിലിൽ കേന്ദ്ര നിലപാടിൽ മാറ്റം വന്നത്-മുഖ്യമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ ആരും ഭവനരഹിതരാകില്ലെന്ന് എൽ.ഡി.എഫ് ഉറപ്പു നൽകുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ജി.ആർ.അനിൽ, വി.ശിവൻകുട്ടി, ഘടകകക്ഷി നേതാക്കളായ ജോസ് കെ.മാണി,മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ,പി.സി.ചാക്കോ , ചാരുപാറ രവി, ബിനോയ് തോമസ്,കോവൂർ കുഞ്ഞുമോൻ,സംഗീത് ചക്രപാണി , ആനാവൂർ നാഗപ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |