തിരുവനന്തപുരം: സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന അതിക്രമങ്ങളിൽ കുറ്റക്കാരാവുന്നത് എത്ര ഉന്നതരായാലും അതിനവർ വില നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമക്കേസുകളിൽ കേരളത്തിൽ അതിവേഗത്തിൽ നീതിയുറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭയിൽ ആരംഭിച്ച വനിതാസാമാജികരുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന സ്വാതന്ത്ര്യസമരമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. എന്നിട്ടും നമ്മുടെ സമൂഹത്തിൽ ലിംഗസമത്വം കൈവരിക്കാനായിട്ടില്ല. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മതിയായ പ്രാതിനിദ്ധ്യമില്ലാതെ അത് കൈവരിക്കാനാവില്ല. തങ്ങളുടെ സ്വാതന്ത്ര്യത്തിനായി ധീരതയോടെ നില കൊണ്ടവരാണ് കേരളത്തിലെ സ്ത്രീകളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വേണ്ടത് രാഷ്ട്രീയ ശാക്തീകരണം: വി.ഡി. സതീശൻ
സ്ത്രീശാക്തീകരണത്തിന് ശാശ്വതവും യുക്തിസഹവുമായ മാർഗ്ഗം രാഷ്ട്രീയ ശാക്തീകരണമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാഷ്ട്രീയവത്കരിക്കപ്പെടുക എന്നാൽ ഏതെങ്കിലും പാർട്ടിയോടോ ആശയത്തോടോ ചേർന്ന് നിൽക്കുന്നുവെന്നല്ല, പാർശ്വവത്കൃതരായ ആളുകളോട് ചേർന്നുനിന്ന് സ്വതന്ത്രമായ ചിന്താശേഷി വളർത്തുകയെന്നതാണ്.
വിഭജനത്തിന്റെയും വർഗ്ഗീയതയുടെയും ഇക്കാലത്ത് വിപത്കരമായ പ്രവണതകൾക്ക് തടയിടാൻ കൂടുതൽ വനിതകൾ പൊതുരംഗത്തേക്ക് വരണം. ഇന്ത്യയെന്ന സങ്കല്പത്തെ തന്നെ നശിപ്പിക്കാനിറങ്ങുന്ന ഇരുണ്ട ശക്തികളെ ചെറുക്കാൻ കരുത്തുള്ളവരാണ് സ്ത്രീകളെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |