തിരുവനന്തപുരം:ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അപകടങ്ങളെ കരുതിയിരിക്കണം.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരം എന്നിവിടങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുറ്റിയാടി, മൂഴിയാർ, പൊന്മുടി തുടങ്ങിയ വൈദ്യുതി ഡാമുകളിൽ റെഡ് അലർട്ടും, പെരിങ്ങൽക്കുത്ത്, മീങ്കര ജലസേചന അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടും നെയ്യാർ, മംഗലം ജലസേചന അണക്കെട്ടുകളിൽ ബ്ലൂ അലെർട്ടും പ്രഖ്യാപിച്ചു.
മലങ്കര, ശിരുവാണി, കുറ്റിയാടി, കല്ലട, കാരാപ്പുഴ, കാഞ്ഞിരപ്പുഴ, പീച്ചി, മണിയാർ, ഭൂതത്താൻകെട്ട്, മൂലത്തറ, പഴശ്ശി അണക്കെട്ടുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. സമീപവാസികൾ ജാഗ്രത പാലിക്കണം.
മുല്ലപ്പെരിയാർ ജലനിരപ്പ് 135.75 അടിയായി.136.60 അടി ആയാൽ സ്പിൽവേയിലൂടെ തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് ജലം പുറത്തേക്ക് ഒഴുക്കും. അതുകൊണ്ട് ഇവിടത്തെ ജനങ്ങളും ജാഗ്രത പാലിക്കണം.
വിവിധ ജില്ലകളിൽ തുറന്ന 23 ദുരിതാശ്വാസ ക്യാമ്പുകളിൽ 1485 പേരെ പാർപ്പിച്ചിട്ടുണ്ട്.
മഴക്കെടുതിയിൽ 81 വീടുകൾ പൂർണമായും 1278 വീടുകൾ ഭാഗികമായും നശിച്ചു. 23 പേരാണ് കാലവർഷത്തിൽ മരിച്ചത്. 11 പേർക്ക് പരിക്കേറ്റു. 3 പേരെ കാണാതായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |