തിരുവനന്തപുരം: 2018ലെ പ്രളയാനുഭവം മുന്നിൽകണ്ടുള്ള ജാഗ്രതയാണ് പാലിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി മാർച്ച് മുതൽതന്നെ ഒരുക്കങ്ങൾ സർക്കാർ തലത്തിൽ തുടങ്ങിയിരുന്നു. മോക്ക് ഡ്രില്ലും നടത്തി.മെയ്, ജൂലായ് മാസങ്ങളിലും വിലയിരുത്തലുകൾ നടത്തിയിരുന്നു. തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നാളെ കഴിഞ്ഞ് വടക്കൻ കേരളത്തിലേക്ക് കൂടി വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ദുരന്തസാഹചര്യം നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയുടെ 4സംഘങ്ങൾ ഇടുക്കി,കോഴിക്കോട്,വയനാട്,തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. നാലുസംഘങ്ങൾ കൂടി ഇനിയുമെത്തും. ഇവരെ എറണാകുളം,കോട്ടയം,കൊല്ലം,മലപ്പുറം ജില്ലകളിൽ വിന്യസിക്കും. കെ.എസ്.ഇ.ബിയുടെ വലിയ അണക്കെട്ടുകളിൽ വെള്ളം പുറത്തുവിടേണ്ട സാഹചര്യമില്ല. ദേശീയദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കാൻ സജ്ജമാക്കി. താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കാൻ നിർദ്ദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ
കൊല്ലം,പത്തനംതിട്ട,തൃശൂർ, വയനാട് ജില്ലകളിൽ ഒാരോന്നുവീതവും കോട്ടയത്ത് രണ്ടും.
മുന്നൊരുക്കം
മന്ത്രിമാരുടെ നേതൃത്വത്തിൽ എം.എൽ.എ, എം.പിമാരെ വിളിച്ച് ജില്ലാതലയോഗം
വൈദ്യുതി ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷ ഉറപ്പാക്കും
മലയോരമേഖലകളിൽ രാത്രിയാത്ര ഒഴിവാക്കണം
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പാക്കണം
ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |