SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.17 PM IST

കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണറെ ഉപയോഗിച്ച് അട്ടിമറി ശ്രമം: മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അധികാരങ്ങൾ കവരാനും അട്ടിമറിക്കാനും കേന്ദ്രസർക്കാർ നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷന്റെ 50 - ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത സർക്കാരുകളെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം.

ജനാധിപത്യത്തെയും ഭരണഘടനയേയും കൈയേറ്റം ചെയ്യുന്നു. കുതിരക്കച്ചവടം എന്ന വാക്ക് മാറ്റാനുള്ള സമയം കഴിഞ്ഞു. ഒരു കുതിരയുടെ വിലയൊന്നുമല്ല ഇപ്പോഴത്തെ ഇത്തരം കച്ചവടങ്ങൾക്ക്. രാജ്യത്തിന്റെ മർമ്മ പ്രധാന സ്ഥലങ്ങളിൽപോലും സ്വകാര്യവത്കരണമാണ് നടക്കുന്നത്. പ്രതിരോധ-ബഹിരാകാശ മേഖലകളിൽപോലും സ്വകാര്യ കോർപ്പറേറ്റുകൾക്ക് കടന്നുവരാനുള്ള വഴിയൊരുക്കുന്നു. ഈ മേഖലകളെ തികഞ്ഞ ലാഭേച്ഛയോടെയാണ് കേന്ദ്രം കാണുന്നത്. ലാഭത്തിലും പ്രവർത്തനക്ഷമതയിലും ഒരു കുറവുമുണ്ടാകാത്ത എൽ.ഐ.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങളെപോലും വിൽപ്പനയ്ക്ക് വയ്ക്കുന്നു. സംസ്ഥാന സർക്കാരുകൾക്ക് കൂടി അർഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ സംസ്ഥാനത്തെ അറിയിക്കാതെ വിൽക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ സംവരണമടക്കം സാമൂഹിക നീതിയുടെ നിഷേധമാണ് സംഭവിക്കുന്നത്. ഐ.എസ്.ആർ.ഒയിലെ അടക്കം ഇത്തരം നീക്കങ്ങളെ ചെറുക്കണം. സ്വകാര്യവത്കരണമല്ലാതെ ബദൽ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെയല്ലെന്ന് കേരളം തെളിയിക്കുന്നു. കേന്ദ്രം വിൽക്കാൻ വച്ച രണ്ട് സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ മാതൃകാപരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ബദലുകൾ ചിലരെ അസ്വസ്ഥരാക്കുന്നു. അതുകൊണ്ടാണ് കേരളത്തെ ഇകഴ്ത്തി കാണിക്കാൻ ചിലർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ്, എളമരം കരീം എം.പി, ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് എസ്.ഹരീഷ്, സെക്രട്ടറി ജി.ആർ.പ്രമോദ് എന്നിവർ പങ്കെടുത്തു.

10 ലക്ഷം തസ്തികകൾ

ഒഴിഞ്ഞു കിടക്കുന്നു

കഴിഞ്ഞ എട്ടുവർഷത്തിനിടെ 2.5 ലക്ഷം തൊഴിലാളികളുടെ കുറവാണ് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലുണ്ടായത്. 10 ലക്ഷം തസ്തികകൾ കേന്ദ്രസർവീസിൽ ഒഴിഞ്ഞു കിടക്കുന്നു. എട്ടുവർഷത്തെ കണക്കെടുത്താൽ അപേക്ഷിച്ചവരിൽ 0.33 ശതമാനം പേർക്കാണ് കേന്ദ്ര സർവീസിൽ ജോലി ലഭിച്ചത്.

രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യുവരിച്ചവരെ ചരിത്രരേഖകളിൽ നിന്ന് നീക്കം ചെയ്യുകയും ബ്രിട്ടന് മാപ്പെഴുതി നൽകുകയും അവർക്ക് കീഴിൽ അനുസരണയോടെ പ്രവർത്തിക്കുകയും ചെയ്തവരെ ധീരദേശാഭിമാനികളായി അവതരിപ്പിക്കുകയും ചെയ്യുന്നു. പുന്നപ്ര-വയലാർ, മലബാർ സമരങ്ങൾ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമല്ലെന്ന നിലപാട് ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.