കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25,000രൂപ കോടതിച്ചെലവും നൽകണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.
എട്ടു വയസുകാരിയുടെ മൗലികാവകാശം ലംഘിക്കുന്ന പ്രവൃത്തിയാണ് പിങ്ക് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾബെഞ്ചിന്റെ വിധി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവാണ് സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നത്.
2021 ആഗസ്റ്റ് 27നാണ് സംഭവം നടന്നത്.
തുമ്പ വി.എസ്.എസ്.സിയിലേക്ക് കൂറ്റൻ കാർഗോ കൊണ്ടുപോകുന്നത് കാണാൻ തോന്നയ്ക്കൽ സ്വദേശിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ എത്തിയപ്പോൾ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത തന്റെ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് ഇരുവരെയും അപമാനിക്കുകയായിരുന്നു. ഫോൺ പിങ്ക് പൊലീസിന്റെ കാറിൽനിന്ന് കണ്ടെടുത്തിരുന്നു.
പൊലീസ് ഉദ്യോഗസ്ഥയുടെ വീഴ്ചയ്ക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന വിധി നിയമപരമായി ശരിയല്ലെന്ന് അപ്പീലിൽ സർക്കാർ വാദിക്കുന്നു. വീഴ്ചയുണ്ടെന്നത് ശരിയാണ്. പെൺകുട്ടിയുടെ പിതാവിന്റെ പെരുമാറ്റവും സാഹചര്യവും അയാൾ നിയമവിരുദ്ധ പ്രവർത്തനം ചെയ്തെന്ന് ആർക്കും സംശയം തോന്നുന്ന തരത്തിലുള്ളതായിരുന്നു. പൊലീസ് ഉദ്യോഗസ്ഥ ജാഗ്രത കാട്ടേണ്ടതായിരുന്നു. ഇവർക്കെതിരെ അടിയന്തരനടപടി സ്വീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയ്ക്ക് ആധികാരികതയില്ല. പൊലീസ് ഉദ്യോഗസ്ഥ മോശം വാക്കുകൾ ഉപയോഗിച്ചതിന് തെളിവില്ല. സ്വന്തം മൊബൈൽ കാണാതെ പോയതിന് പൊലീസ് ഉദ്യോഗസ്ഥ സ്വീകരിച്ച തെറ്റായ നടപടിക്ക് സർക്കാരിന് നഷ്ടപരിഹാര ബാദ്ധ്യത ചുമത്തിയത് ശരിയായില്ലെന്നാണ് വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |