തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് ഇന്ന് എൺപതാം പിറന്നാൾ. 1941 ജൂൺ 28ന് തൊടുപുയ്ക്കടുത്ത് പുറപ്പുഴ വയറ്റാട്ടിൽ പാലത്തിനാൽ ജോസഫ്- അന്നമ്മ ദമ്പതികളുടെ മകനായി ജനനം. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന മുതിർന്ന രാഷ്ട്രീയ നേതാക്കളിലോരാളായ ജോസഫ് നിയമസഭയിലെത്തിയിട്ട് അമ്പത് വർഷം പിന്നിടുന്നു. 1970 മുതൽ തൊടുപുഴയെ പ്രതിനിധീകരിക്കുന്ന അദ്ദേഹം 1978ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായി തിളങ്ങി. തുടർന്ന് വിവിധ മന്ത്രിസഭകളിൽ റവന്യു, വിദ്യാഭ്യാസം, പൊതുമരാമത്ത്, ഭവന നിർമാണം, രജിസ്‌ട്രേഷൻ, എക്‌സൈസ്, ജലവിഭവം വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. പ്ലസ്ടു യാഥാർത്ഥ്യമാക്കിയതും കെ.എസ്.ടി.പി (കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട്) പദ്ധതി സംസ്ഥാനത്ത് ആവിഷ്‌കരിച്ചതും പി.ജെ. ജോസഫാണ്. 1980 ൽ രൂപീകൃതമായ ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്) സ്ഥാപക കൺവീനറായിരുന്നു. 1991ൽ ഇടതിനൊപ്പം ചേർന്നെങ്കിലും 2010ൽ കേരള കോൺഗ്രസ് ഐക്യം ലക്ഷ്യമിട്ട് യു.ഡി.എഫിലേക്ക് തിരികെ പോവുകയായിരുന്നു. ഭാര്യ ഡോ. ശാന്ത ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടറായിരുന്നു. അപു, യമുന, ആന്റണി, പരേതനായ ജോ എന്നിവരാണ് മക്കൾ. കഴിഞ്ഞ വർഷം മരിച്ച മകൻ ജോയുടെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് വഴി നിരവധി പേർക്ക് സഹായം നൽകുന്നുണ്ട്. ജോസഫിന്റെ രാഷ്ട്രീയ പിൻഗാമിയെന്ന് കരുതപ്പെടുന്ന മൂത്തമകൻ അപു ജോൺ ജോസഫ് കേരള ഇൻഫർമേഷൻ ടെക്നോളജി ഫോറം സംസ്ഥാന പ്രസിഡന്റാണ്. ജന്മദിനത്തിൽ കാര്യമായ ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് പി. ജെ. ജോസഫിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |