തിരുവനന്തപുരം: പ്ളസ്‌വൺ പ്രവേശനത്തിന്റെ ആദ്യ രണ്ട് അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും സർക്കാർ സ്കൂളുകളിൽ മുന്നാക്ക സംവരണത്തിനായി (ഇ.ഡബ്ല്യു.എസ്) നീക്കിവച്ച 18,449 സീറ്റുകളിൽ 9,432 എണ്ണവും (51.12 ശതമാനം) ഒഴിഞ്ഞു കിടക്കുന്നു. ഏറ്റവും കൂടുതൽ മുന്നാക്ക സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് മലപ്പുറത്താണ്- 3240ൽ 2796 എണ്ണം. കണ്ണൂരിൽ 2045ൽ 1424ഉം പാലക്കാട്ട് 1845ൽ 1117ഉം കോഴിക്കോട്ട് 1887ൽ 929 എണ്ണവും ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇവയുൾപ്പെടെ ഒഴിവുള്ള മുഴുവൻ സംവരണ സീറ്റുകളും മൂന്നാം അലോട്ട്മെന്റിൽ ഓപ്പൺ മെരിറ്റിലേക്ക് മാറ്റുന്നതോടെ കൂടുതൽ കുട്ടികൾക്ക് പ്രവേശനത്തിന് വഴിയൊരുങ്ങും.
രണ്ടാംഘട്ട അലോട്ട്‌മെന്റ് ബുധനാഴ്ച പൂർത്തിയായി. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് 22ന് പ്രസിദ്ധീകരിക്കും. ഇതു 24നു പൂർത്തിയാക്കി 25ന് ക്ലാസുകൾ തുടങ്ങും.
രണ്ട് അലോട്ട്മെന്റ് കഴിഞ്ഞിട്ടും ഒഴിവുള്ള എസ്.സി സീറ്റുകൾ എസ്.ടി വിഭാഗത്തിനും എസ്.ടി സീറ്റുകൾ എസ്.സി വിഭാഗത്തിനും തുടർന്ന് ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങൾക്കുമായി നൽകും. എന്നിട്ടും ഒഴിവുവരുന്നവ ഓപ്പൺ മെരിറ്റിൽ ലയിപ്പിക്കും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും അപേക്ഷയിലെ പിഴവുകൾ കാരണം അഡ്മിഷൻ നേടാനാവാത്തവർക്കുമായി മൂന്നാം അലോട്ട്‌മെന്റിനുശേഷം അവസരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |