ന്യൂഡൽഹി : കേരളത്തിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഹയർ സെക്കൻഡറി ഡയക്ടറേറ്റ് സെപ്റ്റംബർ ആറിന് നടത്താൻ നിശ്ചയിച്ച പ്ളസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
നിലവിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ വിഷയത്തിൽ മാത്രമേ ഇടപെടുകയുള്ളുവെന്നും പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പന്ത്രണ്ടാം ക്ളാസ് പരീക്ഷ കേരളം നടത്തിക്കഴിഞ്ഞ കാര്യവും കോടതി പരാമർശിച്ചു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തോടൊപ്പം പ്ലസ് വൺ പരീക്ഷാ ഫലം
പരിഗണിക്കുന്നതിനാൽ പരീക്ഷ റദ്ദാക്കാനാകില്ലെന്ന് കേരളത്തിനായി സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശ്
വാദിച്ചു. പ്ലസ് വൺ ക്ലാസിലെ പഠനം പൂർത്തിയാക്കി കുട്ടികൾ പന്ത്രണ്ടാം ക്ലാസിലേക്ക് കടന്നു കഴിഞ്ഞുവെന്നും ഇനി പ്ലസ് വൺ പരീക്ഷ എഴുതിക്കുന്നത് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ പദ്മനാഭൻ വാദിച്ചു. പതിനഞ്ച് ദിവസമോ ഒരു മാസമോ എടുത്ത് വിദഗ്ദ്ധ സമിതി പ്രശ്നം പഠിക്കുന്നതിനെക്കുറിച്ച് ബെഞ്ച് അഭിഭാഷകരോട് ആരാഞ്ഞു.
പരീക്ഷയ്ക്ക് തയാറെടുക്കാൻ മൂന്നു മാസം അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി തള്ളി.ഒരു വർഷം മുഴുവൻ പഠിക്കാതിരുന്നിട്ട് ഇപ്പോൾ സമയം ആവശ്യപ്പെടുന്നതിൽ എന്ത് ന്യായമെന്ന് കോടതി ആരാഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |