തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ബഹിഷ്കരണങ്ങൾക്കും ഒടുവിൽ ഇന്നലെ വൈകിട്ട് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തര സൂചിക പ്രസിദ്ധീകരിച്ചതോടെ ആറു ദിവസമായി നീണ്ടുനിന്ന ആശങ്കകൾക്ക് വിരാമമായി. ഇന്നു മുതൽ മൂല്യനിർണയ ക്യാമ്പുകളിൽ ഹാജരാകാൻ അദ്ധ്യാപകരോട് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പുതുക്കിയ ഉത്തരസൂചിക ഉപയോഗിച്ച് മാത്രമേ മൂല്യനിർണയം നടത്താവൂ എന്നും മൂല്യനിർണ്ണയം നടത്തിയ കെമിസ്ട്രി ഉത്തരക്കടലാസുകളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദമായ സർക്കുലർ പിന്നീട് നൽകുമെന്നും ഹയർ സെക്കൻഡറി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ഇക്കഴിഞ്ഞ 28നാണ് കെമിസ്ട്രി ഉത്തരസൂചികയിൽ പിഴവുണ്ടെന്ന് കാട്ടി അദ്ധ്യാപകർ മൂല്യനിർണ്ണയക്യാമ്പ് ബഹിഷ്കരണം നടത്തിയത്.
12 ഓളം ചോദ്യങ്ങളിൽ തിരുത്ത്
പന്ത്രണ്ടോളം ചോദ്യങ്ങളിലാണ് വിദഗ്ദ്ധസമിതി തിരുത്ത് വരുത്തിയിരിക്കുന്നത്. ഉത്തരസൂചികയും മാറ്റിയിട്ടുണ്ട്. ഇതോടെ കുട്ടികൾക്ക് നഷ്ടമാകുമായിരുന്ന പന്ത്രണ്ട് മാർക്കാണ് തിരികെ ലഭിച്ചിരിക്കുന്നത്. ഇന്നു മുതൽ മൂല്യനിർണയ ക്യാമ്പിലെത്തുമെന്ന് പ്ളസ്ടു കെമിസ്ട്രി അദ്ധ്യാപക കൂട്ടായ്മ അറിയിച്ചിട്ടുണ്ട്.
ചെറിയൊരാശങ്ക ബാക്കി
സ്കീം ഫൈനലൈസേഷനു പോയ 12 അദ്ധ്യാപകർക്ക് മാർക്ക് ദാനത്തിന്റെ പേരിൽ മെമ്മോ നൽകിയ നടപടിയിൽ തീരുമാനമാകാനുണ്ട്. മെമ്മോയ്ക്ക് മറുപടി നൽകിയിട്ടുണ്ടെങ്കിലും പ്രതികാര നടപടി തുടർന്നാൽ അദ്ധ്യാപകർക്കിടയിൽ വീണ്ടും അമർഷം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
വിമർശിച്ച് മന്ത്രി
കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അദ്ധ്യാപകരെ വിമർശിച്ചിരുന്നു. പരീക്ഷാ മൂല്യനിർണയ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരീക്ഷാ സംബന്ധമായ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പുറത്തുവിട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗുണമേന്മാ വിദ്യാഭ്യാസത്തിനായി ശുപാർശ ചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഏകീകരണ നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ തങ്ങളുടെ പ്രസക്തി നഷ്ട്‌പ്പെടുമെന്ന് ഭയക്കുന്ന ചിലർ അസ്വസ്ഥതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.പരീക്ഷാ സംബന്ധിയായി ഉണ്ടായിട്ടുള്ള വ്യാജ പ്രചരണങ്ങൾ ഇതിന്റെ കൂടി ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |