മലപ്പുറം: പശ്ചിമബംഗാളിൽ നിന്ന് കടത്തികൊണ്ടുവന്ന പതിനാറുകാരിയെ മലപ്പുറം വാഴക്കാട്ടെ വാടക ക്വാർട്ടേഴ്സിൽ കണ്ടെത്തി. ബംഗാൾ സ്വദേശിയായ നസ്റുദ്ധീനൊപ്പം (34) കഴിയുന്ന പെൺകുട്ടി ഒരുമാസം ഗർഭിണിയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തികൊണ്ടുവന്നതിനും പീഡിപ്പിച്ചതിനും വാഴക്കാട് പൊലീസ് നസ്റുദ്ധീനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
മൂന്ന് മാസം മുമ്പ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ബംഗാൾ പൊലീസിൽ പരാതി നൽകിയിരുന്നു. ദേശീയ ബാലാവകാശ കമ്മിഷനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ചൈൽഡ് ലൈനും വാഴക്കാട് പൊലീസും നടത്തിയ അന്വേഷണത്തിലാണ് വാടക ക്വാർട്ടേഴ്സിൽ നിന്ന് പെൺകുട്ടിയെയും മൂന്ന് വയസുള്ള മറ്റൊരു കുട്ടിയെയും കണ്ടെത്തിയത്. മൂന്ന് വയസുള്ള കുട്ടി നസ്റുദ്ദീന്റെ ആദ്യവിവാഹത്തിലുള്ള കുട്ടിയാണെന്നാണ് വിവരം. ഈ കുട്ടിയെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വർഷങ്ങളായി മലപ്പുറത്ത് പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്നു നസ്റുദ്ദീൻ. മാസങ്ങൾക്ക് മുമ്പ് ഭാര്യ ഉപേക്ഷിച്ചതോടെ നസ്റുദ്ധീൻ ബംഗാളിലേക്ക് പോയിരുന്നു. പിന്നീട് പതിനാറുകാരിയെയും കൂട്ടിയാണ് തിരിച്ചെത്തിയത്. ഇരുവരും വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്ന് വാഴക്കാട് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |