തിരുവനന്തപുരം:വധശിക്ഷവരെ കിട്ടാവുന്ന പോക്സോ കേസുകളിൽ ഗൗരവമായ അന്വേഷണമോ തെളിവുശേഖരണമോ നടത്താതെ പൊലീസ് ഒത്തുകളിക്കുകയും കോടതികളിൽ പരാജയപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ
അന്വേഷണത്തിന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം രൂപീകരിക്കും.
പുതിയ തസ്തിക സൃഷ്ടിക്കില്ല. പ്രതിവർഷം 500ൽതാഴെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സി-കാറ്റഗറി സ്റ്റേഷനുകൾ 106എണ്ണമുണ്ട്. ഇവയിൽ 44സ്റ്റേഷനുകളിലെ സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് മടക്കി നൽകി ഇൻസ്പെക്ടർമാരെ പോക്സോ അന്വേഷണവിഭാഗത്തിലേക്ക് മാറ്റും. പ്രത്യേകസംഘത്തെ നിയോഗിക്കാൻ സുപ്രീംകോടതി നിർദ്ദേശമുണ്ടായിരുന്നു.
3 വർഷം മുതൽ ജീവപര്യന്തംവരെ തടവുശിക്ഷയും ഇരയ്ക്കു മരണം സംഭവിച്ചാൽ വധശിക്ഷയും കിട്ടാവുന്ന കുറ്റകൃത്യമാണ് പൊലീസ് അട്ടിമറിക്കുന്നത്. 18.32% കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 2013മുതൽ 2018വരെ വിചാരണ പൂർത്തിയായ 1255കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 230ൽ മാത്രം. കോഴിക്കോട്ട് 282കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 23ൽ മാത്രം.
അട്ടിമറി തന്ത്രം
1)വിവരമറിഞ്ഞ് 24 മണിക്കൂറിനകം കേസെടുക്കണമെന്നാണ് നിയമമെങ്കിലും കേസ് രജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിക്കുക.
2)സ്റ്റേഷനിൽ വരുത്തി മാരത്തോൺ മൊഴിയെടുക്കൽ. വീട്ടിലെത്തി മൊഴിയെടുക്കണമെന്നാണ് നിയമം. അതും ഒരു തവണമാത്രം
3)വനിതാ എസ്.ഐക്ക് പകരം, പുരുഷ പൊലീസുകാരാണ് മൊഴിയെടുക്കുന്നത്. വൈദ്യപരിശോധനയ്ക്ക് കുട്ടി വിസമ്മതിച്ചെന്ന് രേഖയുണ്ടാക്കി കേസ് ദുർബലമാക്കും.
അനുഭവം പാഠം
കിഴക്കമ്പലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൊഴിമാറ്റാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് അമ്മയുടെ പരാതി.
വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാനും മൊഴി ചോർത്താനും കരുനീക്കിയത് പൊലീസിലെ ഇടതുസംഘടനാനേതാക്കൾ.
പത്തനംതിട്ടയിൽ ഭിന്നശേഷിയുള്ള പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ച കേസിൽ അട്ടിമറിക്ക് ശ്രമിച്ചത് സി.ഐ.
കൊച്ചിയിൽ സാത്താൻ സേവയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചകേസിൽ പ്രതികൾക്ക് അനുകൂലമായ മൊഴിനൽകാൻ പൊലീസ് നിർബന്ധിച്ചു.
മലപ്പുറം മങ്കടയിൽ രണ്ട് സഹോദരിമാരെയും അരീക്കോട്ടെ പന്ത്രണ്ടുകാരിയെയും പീഡിപ്പിച്ച കേസുകൾ എഴുതിത്തള്ളാൻ ശ്രമിച്ചെങ്കിലും ഐ.ജി എം.ആർ. അജിത്കുമാർ പുനരന്വേഷണത്തിന് ഉത്തരവിട്ടതോടെ പ്രതികൾ അകത്തായി.
725:
ഇക്കൊല്ലം ആദ്യ രണ്ടു
മാസത്തെ കേസുകൾ
3549:
കഴിഞ്ഞ വർഷത്തെ കേസുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |