തിരുവനന്തപുരം: ഗുണ്ടാവാഴ്ചയുടെ തായ് വേര് അറുക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ തുടങ്ങിയ 'ഓപ്പറേഷൻ ആഗ്'- ൽ 2507 സാമൂഹ്യവിരുദ്ധരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയ തണലിലും പൊലീസ് സഹായത്താലും ജനത്തിന്റെ സ്വൈര്യ ജീവിതം തകർത്ത് വിലസിയ ഗുണ്ടകൾ, ക്വട്ടേഷൻ സംഘാംഗങ്ങൾ, പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവരടക്കമാണ് മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. 1673 കേസുകൾ രജിസ്റ്റർ ചെയ്തു. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ മേൽനോട്ടത്തിൽ 3501 സ്ഥലങ്ങളിലായിരുന്നു 'ഓപ്പറേഷൻ ആഗ്' പരിശോധന.
ഗുണ്ടകളെ ഉൾപ്പെടെ മുഴുവൻ സമയവും നിരീക്ഷണത്തിലാക്കുന്നതിന്റ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം നടപടി. പൊലീസ് സേനയിൽ ഗുണ്ടാബന്ധമുള്ള ഡിവൈ.എസ്.പിമാരുൾപ്പെടെയുള്ളവരെ കൂട്ടനടപടിക്ക് വിധേയമാക്കിയതിനു പിന്നാലെയായിരുന്നു ഗുണ്ടാവേട്ട.
പിടിയിലായവരുടെ ഫോട്ടോ, വിരലടയാളം, ഫോൺനമ്പരുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം പൊലീസ് ഡേറ്റാ ബേസിലേക്ക് മാറ്റി. സ്ഥിരമായി നിരീക്ഷിക്കുന്നതിനുവേണ്ടിയാണിത്. പിടികിട്ടാപ്പുള്ളികളെയും കാപ്പ നിയമപ്രകാരം നടപടിക്ക് വിധേയരായവരെയും വാറണ്ട് പ്രതികളെയും സ്ഥിരം പ്രശ്നക്കാരെയും റിമാൻഡ് ചെയ്തു. മറ്റുള്ളവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇവരെല്ലാം തുടർന്നും പൊലീസ് നിരീക്ഷണത്തിലായിരിക്കും.
ശനിയാഴ്ച രാത്രി ഏഴു മുതൽ ഇന്നലെ വൈകിട്ടുവരെ ആയിരുന്നു പരിശോധന. സോണൽ ഐ.ജിമാരും ജില്ല പൊലീസ് മേധാവിമാരും നേതൃത്വം നൽകി. അന്തർസംസ്ഥാന മോഷ്ടാവ് ജാഫർ, കാപ്പ നടപടിപ്രകാരം അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അനൂപ് ആന്റണി എന്നിവരുൾപ്പെടെ തിരുവനന്തപുരത്ത് 270 പേരാണ് അറസ്റ്റിലായത്.
സഹായിക്കുന്നവരും
കുടുങ്ങും
ഗുണ്ടകൾക്ക് സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങൾ നൽകുന്നവരെയും പിടികൂടും. ഗുണ്ടാത്താവളങ്ങളും ഇല്ലായ്മ ചെയ്യും. ഗുണ്ടകൾക്കെതിരായ നടപടികളിൽ വീഴ്ച വരുത്തുകയും അതിരുവിട്ട സൗഹൃദം പുലർത്തുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കും. കണ്ടെത്തിയാൽ നടപടി.
ആഗ് 'തീ'
ഓപ്പറേഷൻ ആഗിന്റെ പൂർണരൂപം- ഓപ്പറേഷൻ എഗനിസ്റ്റ് ആന്റി സോഷ്യൽ ആന്റ് ഗുണ്ടാസ്. 'ആഗ്' എന്നത് ഹിന്ദി വാക്കാണ്. 'തീ' എന്നാണ് അർത്ഥം. അടുത്ത ഘട്ടവും ഉടനുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |