തിരുവനന്തപുരം: എറണാകുളം മുളന്തുരുത്തിയിൽ യുവതിയെ ട്രെയിനിൽ വച്ച് ആക്രമിച്ച് ആഭരണം കവർന്ന കേസിലെ പ്രതി ബാബുക്കുട്ടനെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. സംഭവം നടന്ന കമ്പാർട്ട്മെന്റ് ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ യാർഡിലേക്ക് കൊണ്ടുവന്നിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പരിശോധന തുടങ്ങിയത്. ഈ കമ്പാർട്ട്മെന്റിൽ എങ്ങനെ കയറി, ആക്രമണം നടത്തിയ രീതി തുടങ്ങിയ കാര്യങ്ങൾ നേരിട്ട് മനസിലാക്കാനാണ് ഇവിടെയത്തിച്ചത്.
പ്രതിയെ കൊണ്ടുവന്ന എറണാകുളത്തു നിന്നുള്ള പൊലീസ് സംഘത്തിൽ ഫോറൻസിക് വിദഗ്ദ്ധരും റെയിൽവേ പൊലീസും ഉണ്ടായിരുന്നു. ഒന്നര മണിക്കൂർ പ്രതിയുമായി തെളിവെടുപ്പ് നടത്തി. റെയിൽവേ പൊലീസ് എസ്.പി രാജേന്ദ്രൻ, ഡിവൈ.എസ്.പിമാരായ പ്രശാന്ത്, ജോർജ്ജ് ജോസഫ്, എറണാകുളം റെയിൽവേ പൊലീസ് സി.ഐ ക്രിസ്പിൻ സാം എന്നിവർ നേതൃത്വം നൽകി. തെളിവെടുപ്പിന് ശേഷം വൈകിട്ടോടെ എറണാകുളത്തേക്ക് മടങ്ങി.
ഏപ്രിൽ 28നാണ് ചെങ്ങന്നൂരിലേയ്ക്ക് പോകാൻ ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ മുളന്തുരുത്തിയിൽ നിന്ന് കയറിയ യുവതി അക്രമത്തിനിരയായത്. വനിതാ കമ്പാർട്ട്മെന്റിലെത്തിയ പ്രതി സ്ക്രൂഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങളും മൊബൈൽഫോണും പിടിച്ചുവാങ്ങുകയായിരുന്നു. തുടർന്ന് ബലമായി വലിച്ച് കൊണ്ടുപോകുന്നതിനിടെ യുവതി ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ യുവതി ആശുപത്രി ചികിത്സയ്ക്കുശേഷം മേയ് നാലിന് വീട്ടിൽ പരിചരണത്തിൽ കഴിയുകയാണ്. മേയ് നാലിനാണ് നൂറനാട് സ്വദേശി ബാബുക്കുട്ടൻ പത്തനംതിട്ടയിലെ ചിറ്റാറിൽ പിടിയിലായത്. യുവതിയുടെ സ്വർണാഭരണങ്ങളും ബാഗും കണ്ടെത്താനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |