തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് മൂക്കുകയറിടാൻ പൊലീസുകാർക്ക് രാപകൽ വിശ്രമമില്ലാതെ ജോലിചെയ്യേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കാൻ ഡി.ജി.പി ലോക്‌നാഥ് ബഹ്റ നിർദ്ദേശം നൽകി. ഷിഫ്റ്ര് ഉൾപ്പെടെ ഓരോ മേഖലയുടെയും ജോലി ബാഹുല്യമനുസരിച്ചാവും ഡ്യൂട്ടി നിശ്ചയിക്കുക. ജില്ലാ പൊലീസ് മേധാവികൾക്കാണ് ഇതിന്റെ ചുമതല. ശനിയാഴ്ച ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
രാവിലെ അഞ്ചു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയും രണ്ടു മുതൽ രാത്രി 10 വരെയും എന്ന ക്രമത്തിൽ കൂടുതൽപേരെ രണ്ട് ഷിഫ്റ്റുകളിൽ വിന്യസിക്കും. രാത്രിയിൽ വാഹനപരിശോധന കുറവായതിനാൽ അതിൽ ഉൾപ്പെടുത്തിയിരുന്നവരെക്കൂടി പരമാവധി കൊവിഡ് ഡ്യൂട്ടിക്ക് ക്രമീകരിക്കും. സ്റ്റേഷനുമായി ബന്ധപ്പെട്ടുള്ള ഡ്യൂട്ടിയില്ലാത്തവർ താമസസ്ഥലത്തു നിന്നു ഡ്യൂട്ടി സ്ഥലത്തേക്ക് പോയാൽ മതി.
രാവിലെ അഞ്ചു മണിക്ക് നിരത്തിലിറങ്ങുന്ന പൊലീസുദ്യോഗസ്ഥർ രാത്രി 10 വരെ തുടർച്ചയായി ജോലി ചെയ്യേണ്ട സ്ഥിതിയിൽ കടുത്ത മാനസിക സംഘർഷമാണ് അനുഭവിക്കേണ്ടിവന്നത്. പകുതിയോളം ജില്ലകളിൽ ഇന്നലെ പുതിയ ക്രമീകരണം നിലവിൽ വന്നു. മറ്രു ജില്ലകളിലും ഉടൻ നടപ്പാക്കും.
അംഗബലം കുറവ്
19 പൊലീസ് ജില്ലകളിലായി 500 പൊലീസ് സ്റ്റേഷനുകളാണുള്ളത്. വിവിധ വിഭാഗങ്ങളിലായി 59,000 ത്തോളമാണ് പൊലീസിന്റെ അംഗബലം. എസ്.ഐ മുതൽ സിവിൽ പൊലീസ് ഓഫീസർമാർ വരെയുള്ളവരുടെ എണ്ണം 25,000. കൊവിഡ് ഡ്യൂട്ടികളിൽ അധിക സമയവും ഏർപ്പെടേണ്ടിവരുന്നത് ഇവരാണ്.
കൊവിഡ് ഭീതിയിൽ
13,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 90 ശതമാനം പേരുടെയും കുടുംബാംഗങ്ങളും പോസിറ്രീവായി. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ കണക്കുപ്രകാരം 1259 പൊലീസുകാർ നിലവിൽ കൊവിഡ് ബാധിതരാണ്. അനൗദ്യോഗിക കണക്കുപ്രകാരം 1700 നടുത്ത് വരും. തിരുവനന്തപുരം ജില്ലയിൽ ഒരു സിവിൽ പൊലീസ് ഓഫീസർ വെന്റിലേറ്ററിലാവുകയും ചെയ്തു.
പൊലീസുകാർക്ക് മെഡിക്കൽ
സഹായം: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് ബാധിതരായ പൊലീസുകാർക്ക് മെഡിക്കൽ സഹായം എത്തിക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗബാധിതരായവരിൽ കൂടുതൽപേരും വീടുകളിലാണ് കഴിയുന്നത്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പൊലീസുകാർക്ക് പ്രത്യേക സി.എഫ്.എൽ.ടി.സി സൗകര്യം ഒരുക്കി. മറ്റു ജില്ലകളിൽ ആവശ്യമുണ്ടെങ്കിൽ ഈ സൗകര്യം ഒരുക്കും. ഞയറാഴ്ച 16,878 പൊലീസുകാരെയാണ് നിരത്തുകളിൽ നിയോഗിച്ചിരുന്നത്. ഇന്നലെ 25,000 പേരാണ് ആ ജോലി ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |