തിരുവനന്തപുരം: എട്ട് ഐ.പി.എസ് ഓഫീസർമാർ ഉൾപ്പെടെ 11 മുതിർന്ന പൊലീസ് ഓഫീസർമാർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. പ്രൊട്ടക്ഷൻ ഒഫ് സിവിൽ റൈറ്റ്സ് എ.ഡി.ജി.പി ഇ.ജെ.ജയരാജ്, പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡി.ഐ.ജി എസ്.സുരേന്ദ്രൻ, പബ്ലിക്ക് ഗ്രീവൻസസ് എ.ഐ.ജി സേവ്യർ റ്റി.എഫ്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എറണാകുളം റേഞ്ച് എസ്.പി സാബു.പി.എസ്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്.പി ആർ.സുകേശൻ, റെയിൽവെ എസ്.പി എസ്.രാജേന്ദ്രൻ, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഇന്റേണൽ സെക്യൂരിറ്റി എസ്.പി രതീഷ് കൃഷ്ണൻ, ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി ടോമി സെബാസ്റ്റ്യൻ, പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യൽ സെൽ എസ്.പി വി.അജിത്ത്, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്.പി രാജു.എ.എസ്, കേരള പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ സി.വി.പാപ്പച്ചൻ എന്നിവരാണ് വിരമിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ഓൺലൈനായി നടത്തിയ ചടങ്ങിൽ യാത്രയയപ്പ് നൽകി.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ബാർകോഴക്കേസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ആർ. സുകേശൻ. ഫുട്‌ബാൾ താരമായ സി.വി.പാപ്പച്ചൻ ആംഡ് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായി 1985ലാണ് ജോലിയിൽ പ്രവേശിച്ചത്. മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്ടനായ അദ്ദേഹം ദീർഘകാലം കേരള പൊലീസ് ടീമിനേയും നയിച്ചു. എട്ടു വർഷം തുടർച്ചയായി സന്തോഷ് ട്രോഫി ടൂർണമെന്റിൽ കളിച്ചു. 2017 ൽ നാഗാലാൻഡിൽ നടന്ന ഡി.എൻ.മല്ലിക് സ്മാരക ഓൾ ഇന്ത്യ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ കേരള പൊലീസ് ടീമിന്റെ മാനേജരും ചീഫ് കോച്ചുമായിരുന്നു. കേരള പൊലീസ് ജൂഡോ ടീമിന്റെ മാനേജർ എന്ന നിലയിലും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |