ആലുവ/തൊടുപുഴ: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് കഞ്ചാവ് കച്ചവടക്കാരൻ കല്ലുകൊണ്ടെറിഞ്ഞ് തലപൊട്ടിച്ച പൊലീസുകാരന്റെ ഓർമ്മ നഷ്ടമായ അവസ്ഥ ഉറ്റവർക്കും സഹപ്രവർത്തകർക്കും തീരാനൊമ്പരമായി. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോൾ.
തിങ്കളാഴ്ച ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയ അജീഷിനെ ഇന്നലെ ഡോക്ടർ കൈപിടിച്ച് ആശുപത്രി മുറിക്കുള്ളിൽ നടത്തി. അപ്പോഴും ഓർമ്മ തെളിയുന്നുണ്ടായിരുന്നില്ല. ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന മറയൂർ എസ്.ഐ പി.എം. എബിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും സഹോദരൻ വീഡിയോ കോളിൽ അജീഷിനെ ചൊവ്വാഴ്ച ബന്ധപ്പെടുത്തിയിരുന്നു. സഹപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ കണ്ട് ആയിരങ്ങളാണ് അജീഷിന്റെ ആയുരാരോഗ്യത്തിന് ആശംസകൾ നേർന്നത്. മുടി പറ്റെ വെട്ടി തലയിൽ ബാൻഡേജുമായി ചിരിച്ചുകൊണ്ടാണ് അജീഷ് വീഡിയോയിൽ വന്നത്. എല്ലാ ചോദ്യത്തിനും ചിരിച്ചുകൊണ്ട് ഒക്കെ...ഒക്കെ എന്നുമാത്രം മറുപടി. വരും ദിവസങ്ങളിലെ ചികിത്സയിലൂടെ നില മെച്ചപ്പെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
അജീഷിനെ പഴയപോലെ ആരോഗ്യത്തോടെ തിരികെ കിട്ടാനായി പ്രാർത്ഥനയുമായി തൊടുപുഴ വാളനാംകുഴിയിലെ വീട്ടിൽ കാത്തിരിക്കുകയാണ് വൃദ്ധ മാതാപിതാക്കളായ പോളും അച്ചാമ്മയും. ഡൽഹിയിൽ അദ്ധ്യാപകനായ മൂത്ത സഹോദരൻ സജീവാണ് ആശുപത്രിയിൽ അജീഷിനൊപ്പമുള്ളത്. വിവരങ്ങൾ അപ്പപ്പോൾ വിളിച്ച് സജീവ് മാതാപിതാക്കളെ അറിയിക്കുന്നുണ്ട്. മുറിയിൽ ഇന്നലെ വൈകിട്ട് അജീഷ് നടന്ന കാര്യം അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് കുടുംബം. സംഭവം നടന്നതിന്റെ വാർത്താപ്രാധാന്യം മനസിലാക്കി വ്യക്തതയോടെ കേരളകൗമുദി ഒന്നാം പേജിൽ നൽകിയതിൽ നന്ദിയുണ്ടെന്നും അതുകൊണ്ടാണ് സർക്കാർ അജീഷിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ തയ്യാറായതെന്നും മാതാപിതാക്കൾ പറഞ്ഞു.
ജൂൺ ഒന്നിന് രാവിലെ 10.10ന് കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവ് ടൗണിലായിരുന്നു സംഭവം. കണ്ടെയ്ൻമെന്റ് സോണായ ഇവിടെ മാസ്‌ക് ധരിക്കാതെ നിന്നത് മറയൂർ സി.ഐ ചോദ്യം ചെയ്തതാണ് സുലൈമാൻ (26)എന്ന കഞ്ചാവ് പ്രതിയെ പ്രകോപിതനാക്കിയത്. സമീപത്ത് കിടന്നിരുന്ന വലിയ കല്ലെടുത്ത് അജീഷിനെ ഇയാൾ എറിയുകയായിരുന്നു. തലയിൽ ഏറുകൊണ്ട അജീഷ് കുഴഞ്ഞുവീണു. പ്രതിയെ പിടികൂടാൻ ശ്രമിക്കവെ സി.ഐ രതീഷിന്റെ തലയും കല്ലുകൊണ്ടിടിച്ച് പൊട്ടിച്ചിരുന്നു. പിടിയിലായ പ്രതി റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |