SignIn
Kerala Kaumudi Online
Saturday, 20 April 2024 1.22 AM IST

കടയ്ക്കാവൂരിലെ അമ്മയുടെ വെളിപ്പെടുത്തൽ, മകനെ വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് എസ്.ഐ പറഞ്ഞു

police

തിരുവനന്തപുരം: പതിമ്മൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് ഭർത്താവും പൊലീസും അഭിഭാഷകനും ചേർന്ന് കെട്ടിച്ചമച്ചതാണെന്നും മകനെ ഭർത്താവിന് വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് കടയ്ക്കാവൂർ എസ്.ഐ പറഞ്ഞെന്നും കടയ്ക്കാവൂരിലെ അമ്മ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. നിരപരാധിയാണെന്ന് തെളിഞ്ഞതിൽ ആശ്വാസമുണ്ട്. മകനെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ കള്ളക്കേസിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് പരാമർശമില്ല.

കേസിന്റെ പേരിൽ കടയ്ക്കാവൂർ പൊലീസ് മാനസികമായി പീഡിപ്പിച്ചു. മോശമായി പെരുമാറി. ചീത്തവിളിച്ചു. എന്നെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ എസ്.ഐയുടെ ഫോണിൽ പലവട്ടം ഭർത്താവിന്റെ കാൾ വന്നു. ജാമ്യം കിട്ടില്ലെന്നും കിട്ടിയാലും വീണ്ടും ജയിലിൽ അടയ്ക്കുമെന്നും മകനെ വിട്ടുകൊടുത്ത് കേസില്ലാതായാൽ തനിക്ക് വേറെ വിവാഹം കഴിച്ച് ജീവിക്കാമെന്നും എസ്.ഐ പറഞ്ഞു.

കടയ്ക്കാവൂർ പൊലീസിന്റെ എഫ്.ഐ.ആർ വ്യാജമാണ്. എഫ്.ഐ.ആറിൽ ആദ്യം ഇൻഫോർമറായി ചേർത്തിരുന്നത് ചൈൽഡ് വെൽഫെയർ കമ്മി​റ്റി ഉദ്യോഗസ്ഥയെയാണ്. എന്നാൽ പിന്നീട് പൊലീസ് പറഞ്ഞത്, മകൻ കൗൺസലിംഗിൽ പീഡനക്കാര്യം വെളിപ്പെടുത്തിയെന്നാണ്.

എന്റെ കൂടെനിൽക്കുന്ന മൂന്നാമത്തെ കുട്ടിയെ സ്വന്തമാക്കാൻ ഭർത്താവ് പലകാര്യങ്ങളും ചെയ്തിരുന്നു. കേസിൽപ്പെടുത്തി ജയിലിലാക്കുമെന്ന് ഭർത്താവ് പലരോടും പറഞ്ഞിരുന്നു. എന്നാൽ ഇത്രയും നീചമായ രീതി പ്രതീക്ഷിച്ചില്ല. പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ജീവിതത്തിൽ ഒരുപാട് വിഷമങ്ങളുണ്ടായി. പ്രായംചെന്ന മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. നേരത്തെ ചെറിയ ഒരു ജോലിയുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കള്ളക്കേസുണ്ടാക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

ഈ കേസിൽ അമ്മയ്ക്കെതിരെ കുട്ടിയുടെ മൊഴിയല്ലാതെ മ​റ്റൊരു തെളിവുമില്ലെന്നാണ് പൊലീസ് ഉന്നതതല അന്വേഷണ റിപ്പോർട്ട്. സാക്ഷിമൊഴികളിലും മെഡിക്കൽ റിപ്പോർട്ടിലും പീഡനം നടന്നതിന് തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കു​റ്റകൃത്യം നടന്നെന്ന നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ പോക്സോ കോടതയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.