കൊട്ടാരക്കര: സ്റ്റേഷനുള്ളിൽ പരാതിക്കാരുടെ മുന്നിൽ വച്ച് ഏറ്റമുട്ടിയ വനിതാ എസ്.ഐമാരെ സ്ഥലംമാറ്റി. കൊട്ടാരക്കര വനിതാ സെല്ലിലെ എസ്.ഐമാരായ ഫാത്തിമ ത്രേസിയ, ഡെയ്സി ലൂക്കോസ് എന്നിവരെയാണ് കൊല്ലം റൂറലിലെ രണ്ട് പിങ്ക് പട്രോൾ യൂണിറ്റുകളിലേക്ക് മാറ്റിയത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ഫാത്തിമ ത്രേസ്യയും ഡെയ്സി ലൂക്കോസും സീനിയോറിറ്റിയെ ചൊല്ലി സ്റ്റേഷനിൽ ഏറ്റുമുട്ടിയത്. വനിതാ സെൽ സി.ഐയായിരുന്ന ബി. സുധർമ്മ വിരമിച്ചതിന് ശേഷം പകരം നിയമനം നടന്നിരുന്നില്ല. ഇതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഏറെനാളായി വനിതാ സെല്ലിൽ ഒന്നിച്ച് ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും ഒരുമിച്ചാണ് സർവീസിൽ പ്രവേശിച്ചത്. ഒരേ സമയമാണ് എസ്.ഐയായി സ്ഥാനക്കയറ്റവും ലഭിച്ചത്.
തിരഞ്ഞെടുപ്പ് സമയത്ത് ഡെയ്സിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി. വനിതാ സെല്ലിൽ തന്നെ തുടർന്ന ഫാത്തിമയ്ക്ക് സി.ഐയുടെ ചുമതല നൽകി. തിരഞ്ഞെടുപ്പ് ചുമതല കഴിഞ്ഞ് ഡെയ്സി തിരികെ വന്നതോടെ അധികാരത്തർക്കം തുടങ്ങുകയായിരുന്നു. സി.ഐയുടെ ഓഫീസിൽ ഫാത്തിമ ഇരിക്കാറുണ്ടായിരുന്നില്ല. വന്ന ദിവസം തന്നെ സി.ഐയുടെ മുറിയിൽ മറ്റൊരു കസേരയിൽ ഡെയ്സി ഇരിക്കാനും തുടങ്ങി. സർവീസിൽ ഒന്നിച്ചാണ് കയറിയതെങ്കിലും ഒരു നമ്പറിന്റെ സീനിയോറിറ്റി ഡെയ്സിക്കുണ്ട്.
സംഭവം അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് ഇരുവരും ഒരിടത്ത് തുടർന്നാൽ ഇനിയും അടിപിടിക്ക് സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റിക്കൊണ്ട് റൂറൽ എസ്.പി ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |