SignIn
Kerala Kaumudi Online
Thursday, 28 March 2024 11.57 PM IST

പിതാവ് പെറ്റി അടച്ചില്ല: 3 വയസുകാരിയെ കാറിൽ പൂട്ടിയിട്ട് പൊലീസിന്റെ ക്രൂരത

child

 ദൃശ്യങ്ങൾ പുറത്തുവിട്ട് മാതാപിതാക്കൾ
 കുറ്റം 40 കി.മീറ്റർ വേഗത്തിൽ കാറോടിച്ചു

തിരുവനന്തപുരം: കാർ അമിത വേഗത്തിലോടിച്ചതിന് ചുമത്തിയ പെറ്റി അടച്ചില്ലെന്ന് ആരോപിച്ച് മൂന്ന് വയസുകാരിയെ കാറിൽ പൂട്ടിയിട്ട് പൊലീസിന്റെ ക്രൂരത. ആറ്റിങ്ങലിൽ മൊബൈൽ മോഷണം ആരോപിച്ച് പിതാവിനെയും മകളെയും പിങ്ക് പൊലീസ് നടുറോഡിൽ പരസ്യവിചാരണ നടത്തിയ സംഭവം വിവാദമായതിന് പിന്നാലെയാണ് കുട്ടിയുടെ രക്ഷിതാക്കൾ കഴിഞ്ഞ ഫെബ്രുവരി 23ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ധനുവച്ചപുരം മണിവിള സ്വദേശികളായ ഡ്രം ആർട്ടിസ്റ്റ് ഷിബുകുമാറും ഗായികയായ ഭാര്യ അഞ്ജന സുരേഷും മകളുമൊത്ത് കാറിൽ പോകവേ ബാലരാമപുരം മുടവൂർപ്പാറയിൽ വച്ച് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് തടഞ്ഞു. 30 കിലോമീറ്ററാണ് ഇവിടെ വേഗ പരിധിയെന്നും 40 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചതിനാൽ 1,500 രൂപ പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ടു. ലോക്ക്​ഡൗണിൽ വരുമാനം നിലച്ചത് ചൂണ്ടിക്കാട്ടി​ പിഴ ഒഴിവാക്കി തരണമെന്ന് അപേക്ഷിച്ചെങ്കിലും കേട്ടില്ല. 500 രൂപ മാത്രമേ കൈവശമുള്ളൂ എന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മണിക്കൂറുകൾ വെയിലത്ത് കാത്തുനിന്ന് അതുവഴി വന്ന രണ്ടു സുഹൃത്തുക്കളിൽ നിന്നായി ആയിരം രൂപകൂടി സംഘടിപ്പിച്ചാണ് പിഴയ‌ടച്ചത്.

നിരവധി വാഹനങ്ങൾ പരിശോധന മറികടന്ന്​ പോകുന്നത്​ ചൂണ്ടിക്കാട്ടി, തങ്ങളെയും വിട്ടയച്ചുകൂടെയെന്ന്​ ഷിബു ചോദിച്ചതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. 'നീ എന്നെ റൂളൊന്നും പഠിപ്പിക്കേണ്ട, നിന്നെയും വണ്ടിയെയും അകത്തിടും' എന്നുപറഞ്ഞ് പൊലീസുകാരൻ ദേഷ്യത്തോടെ കാറിന്റെ ഡ്രൈവിംഗ്​ സീറ്റിലേക്ക്​ കയറി താക്കോലെടുത്തു. കാറിലുണ്ടായിരുന്ന മൂന്നുവയസുകാരി മകൾ നിലവിളിച്ചെങ്കിലും കൂസാക്കാതെ പൊലീസുകാരൻ ഡോറടച്ചു. ഷിബുവും ഭാര്യയും നിലവിളിച്ചതോടെയാണ് ഡോർ തുറക്കാൻ തയ്യാറായത്. സംഭവം അഞ്ജനയാണ് മൊബൈലിൽ പകർത്തിയത്. പരാതി നൽകാൻ താത്പര്യമില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.

''ഫെബ്രുവരിയിൽ നടന്ന സംഭവമായിട്ടും ആ പൊലീസുകാരന് ഒരു കുടുംബമില്ലേയെന്ന് കരുതിയാണ് പരാതിപ്പെടാത്തത്. ആറ്റിങ്ങലിൽ പിതാവിനും മകൾക്കുമെതിരെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവം കണ്ടപ്പോൾ മനസ് നടുങ്ങി. ഞങ്ങൾ പരാതി കൊടുത്താൽ കേസെടുക്കുമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞിരിക്കുന്നത്. കേസായാൽ പൊലീസുകാരന്റെ ജോലി പോകും. എല്ലാവരോടും കരുണയോടെ പെരുമാറാൻ പൊലീസുകാർ പഠിക്കണം.

- ഷിബുകുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.