തിരുവനന്തപുരം: തട്ടിപ്പുകാരുടെ തോളിൽ കൈയിട്ടും പൊതുജനത്തെ അസഭ്യം വിളിച്ചും പരിശോധനയുടെ പേരിൽ വഴിപോക്കരെ പിടിച്ചുപറിച്ചും സർക്കാരിന് നാണക്കേടുണ്ടാക്കുന്ന പൊലീസിനെ നന്നാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നു. ഡി.ജി.പി മുതൽ എസ്.എച്ച്.ഒ വരെയുള്ളവരുടെ യോഗം ഞായറാഴ്ച വിളിച്ചിട്ടുണ്ട്.
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ പൊലീസ് സംരക്ഷണമൊരുക്കിയതും ഐ.ജി മുതൽ സി.ഐ വരെയുള്ള ഒരു ഡസൻ ഉദ്യോഗസ്ഥർ തട്ടിപ്പിന് ഒത്താശചെയ്തതും വിവാദമായതിനു പിന്നാലെയാണ് യോഗം.
ഒൗദ്യോഗികമല്ലാത്ത സന്ദർശനങ്ങളും സൗഹൃദങ്ങളും കരുതലോടെ വേണമെന്ന് പൊലീസ് ഉന്നതർ അടക്കം മറന്നതിന്റെ തിരിച്ചടിയാണ് പൊലീസ് സേന ഇപ്പോൾ അനുഭവിക്കുന്നത്.
കൊല്ലത്തെ യുവതി ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കിയതും സേനയ്ക്ക് നാണക്കേടുണ്ടാക്കി. അറുപതിനായിരം അംഗങ്ങളുള്ള സേനയിൽ ആരിൽ നിന്നെങ്കിലും അപാകതയുണ്ടാവുന്നത് സേനയ്ക്ക് മൊത്തത്തിൽ ദോഷം ചെയ്യും.
സർക്കാർ നയം നടപ്പാക്കണം
കേസന്വേഷണത്തിൽ ജാതി-മതപരിഗണനയ്ക്കോ രാഷ്ട്രീയ-സാമുദായിക-വ്യക്തിഗത സ്വാധീനത്തിനോ വഴങ്ങരുത്. പാവപ്പെട്ടവരോടും സമ്പന്നരോടും രണ്ടു രീതി വേണ്ട.
പരാതി സ്വീകരിക്കണം. പരാതിക്കാരോട് മാന്യമായി പെരുമാറണം. വസ്തുതാപരമായ വിവരമാണെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് എന്തു വിവരം ലഭിച്ചാലും അന്വേഷിക്കണം. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന വേണം.
ക്രിമിനലുകളോടും ഗുണ്ടകളോടും മാഫിയകളോടും സൗഹൃദം പാടില്ല. ഒത്തുകളിച്ചാൽ സസ്പെൻഡ്ചെയ്യും.
സർക്കാർ നയം നടപ്പാക്കിയില്ലെങ്കിൽ സംരക്ഷണം ഉണ്ടാവില്ല. നീതിയും സുരക്ഷയും ഉറപ്പാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണം.
നാണംകെടുത്തിയത് ഇങ്ങനെ
പുരാവസ്തു തട്ടിപ്പുകാരനായ മോൻസണുമായുള്ള പൊലീസ് ഉന്നതരുടെ ബന്ധവും വഴിവിട്ട സഹായവും
ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി മകൾക്ക് ഏഴുപവന്റെ നെക് ലെസ് 95 ശതമാനം ഡിസ്കൗണ്ടിൽ വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി
പൂവാറിൽ റോഡരികിൽ നിന്ന ഓട്ടോറിക്ഷാ തൊഴിലാളിയെ റോഡിലും സ്റ്റേഷനിലുംതല്ലിച്ചതച്ചു
ഹൈക്കോടതി ഉത്തരവ് മറികടന്ന് എഴുകോണിൽ വിമുക്തഭടനെ രാത്രിയിൽ വീട്ടിൽക്കയറി അറസ്റ്റ് ചെയ്യാൻ ശ്രമം.
മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ ലോറിഡ്രൈവറെ മർദ്ദിച്ചു
കഴക്കൂട്ടത്ത് വീടിനടുത്തുനിന്ന യുവാവിനെ തല്ലിച്ചതച്ചു
ചടയമംഗലത്ത് എഴുപതുകാരനെ കരണത്തടിച്ച് ജീപ്പിലേക്കെറിഞ്ഞു
ആറ്റിങ്ങലിൽദളിത് യുവാവിനെയും മൂന്നാംക്ലാസുകാരി മകളെയും പിങ്ക്പൊലീസ് നടുറോഡിൽ വിചാരണ ചെയ്തു
ശ്രീകാര്യത്ത് ബലിയിടാൻ പോയ യുവാവിൽ നിന്ന് 2000രൂപ പെറ്റി വാങ്ങി 500ന്റെ രസീത് നൽകി
കൊട്ടാരക്കര സ്റ്റേഷനിൽ വനിതാ എസ്.ഐമാർ തമ്മിലടിച്ചു
റിസോർട്ടിനെതിരായ കേസൊതുക്കാൻ കൈക്കൂലിയാവശ്യപ്പെട്ടത് അന്നത്തെ ആറ്റിങ്ങൽ ഡിവൈ.എസ്.പി
അച്ഛനെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ മകനിൽ നിന്ന് ഒരുലക്ഷം കൈക്കൂലി വാങ്ങവേ മുണ്ടക്കയം സി.ഐ പിടിയിൽ
പൊലീസിന്റെ പ്രവർത്തനം വിലയിരുത്തിയാണ് പൊതുജനം സർക്കാരിനെ അളക്കുന്നത്. അതിനാൽ ജനപക്ഷത്ത് നിന്നു കൊണ്ടാവണം കൃത്യനിർവഹണം.
- മുഖ്യമന്ത്രി പിണറായി വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |