കൊച്ചി: ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് അവരിലൂടെ സംരക്ഷണം നേടിയെടുത്ത മോൻസൺ മാവുങ്കലിനെതിരായ 10 കോടിയുടെ തട്ടിപ്പു കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങനെ വിശ്വസിക്കുമെന്നു ചോദിച്ച ഹൈക്കോടതി, പൊലീസ് അന്വേഷിച്ചാൽ മതിയോയെന്ന് ഡി.ജി.പി വ്യക്തമാക്കാൻ നിർദ്ദേശിച്ചു. ഇക്കാര്യവും ഇതുവരെയുള്ള അന്വേഷണ വിവരങ്ങളും ഉൾപ്പെടുത്തി ഡി.ജി.പി മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഈ കേസിൽ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടോയെന്ന് ദൈവത്തിനു മാത്രം അറിയാമെന്നും കോടതി വാക്കാൽ പറഞ്ഞു.
മോൻസൺ മാവുങ്കലിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ഇയാളുടെ മുൻ ഡ്രൈവർ ഇടുക്കി സ്വദേശി ഇ.വി. അജിത്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഒക്ടോബർ 26ന് ഹർജി വീണ്ടും പരിഗണിക്കും.
ഹർജിക്കാരൻ പരാതി നൽകുമ്പോൾ തട്ടിപ്പിന്റെ ഒരു അഗ്രം മാത്രമാണ് പുറത്തുവന്നിരുന്നത്. ഇന്നിപ്പോൾ സാഹചര്യം മാറി. പൊലീസ് ഉദ്യോഗസ്ഥർ മോൻസണിന്റെ വീട്ടിൽ സന്ദർശനം നടത്തി. ഇയാൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്ന കാര്യം വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു.
കോടതി ചോദിച്ചത്
എന്തടിസ്ഥാനത്തിലാണ് മോൻസൺ മാവുങ്കലിന് പൊലീസ് സംരക്ഷണം നൽകിയത് ? പൊലീസ് സംരക്ഷണം നൽകുമ്പോൾ പൊതുജനത്തിന് ഇവരിൽ വിശ്വാസ്യത കൂടും
ഇയാളുമായി അടുപ്പമുള്ള ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിൽ സംസ്ഥാന പൊലീസിനെ വിശ്വസിക്കാമോ?
അവിടെ പോയവരാരും നിയമലംഘനങ്ങൾ എന്തുകൊണ്ട് കണ്ടില്ല? ആനക്കൊമ്പ് കണ്ടാൽ അത് എവിടെനിന്നു കിട്ടിയെന്ന് അന്വേഷിക്കേണ്ടതല്ലേ?
''പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം എത്തേണ്ടിടത്ത് എത്തിച്ചേരും. കാര്യക്ഷമമായ അന്വേഷണം തന്നെയാണ് നടക്കുന്നത്. തട്ടിപ്പു കണ്ടെത്തിയത് കേരള പൊലീസാണ്. മോൻസൺ ഇപ്പോഴും അകത്താണ്. അയാളുടെ ഒരു സ്വാധീനവും ഇവിടെ വിലപ്പോവില്ല.
-മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയിൽ
''മോൻസൺ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നൽകിയവർ തലപ്പത്തു തുടരുമ്പോഴുള്ള അന്വേഷണം നീതിപൂർവമാവില്ല. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിക്കുപോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
-പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
നിയമസഭയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |