അമ്പലപ്പുഴ : പുതുവത്സര തലേന്ന് രാത്രിയിലെ നിയന്ത്രണം ലംഘിച്ചെന്നാരോപിച്ച് മത്സ്യത്തൊഴിലാളി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി. പുന്നപ്ര മാടവന തോപ്പിൽ പ്രകാശ് ബാബുവിന്റെ മകൻ അമൽ ബാബുവിനാണ് (29) മർദ്ദനമേറ്റത്. അമലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭയന്നു പോയ അമൽ ഇന്നലെയാണ് മാദ്ധ്യമങ്ങളോട് മർദ്ദനവിവരം വെളിപ്പെടുത്തിയത്.
അമൽ പറയുന്നത് : ഡിസംബർ 31ന് രാത്രിയിൽ സഹോദരിയെ ഭർതൃഗൃഹത്തിലാക്കിയ ശേഷം ബൈക്കിൽ മടങ്ങി വരവേ പത്തരയോടെ വണ്ടാനം പടിഞ്ഞാറ് പാണ്ടിമുക്കിന് സമീപം പൊലീസ് തടഞ്ഞു നിറുത്തി. കാര്യം പറഞ്ഞിട്ടും പൊലീസ് തട്ടിക്കയറി. തുടർന്ന് മർദ്ദിച്ച ശേഷം ജീപ്പിൽ കയറ്റി പുന്നപ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ വച്ച് ലാത്തി കൊണ്ട് കാലിലും മറ്റും മർദ്ദിച്ചു. കൈയിലുണ്ടായിരുന്ന ഐ ഫോൺ വാങ്ങി എസ്.ഐ നിലത്തെറിഞ്ഞുടച്ചു. പിറ്റേന്ന് രാവിലെ പതിനൊന്നോടെ ബന്ധുക്കളെ വിളിച്ചുവരുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അതിനു മുമ്പ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ അമലിനെ പൊലീസുകാർ കൊണ്ടു പോയെങ്കിലും ബൈക്കിൽ നിന്ന് വീണതാണെന്നേ പറയാവുള്ളുവെന്ന് അമലിനെ ഭീഷണിപ്പെടുത്തി.
ജാമ്യത്തിലിറങ്ങിയ അമലിനെ ഒന്നാം തീയതി സ്വകാര്യ ആശുപത്രിയിൽ വീട്ടുകാർ കൊണ്ടു പോയി ചികിത്സ തേടി. തിരികെ വീട്ടിലെത്തിയിട്ടും നടക്കാനും മൂത്രമൊഴിക്കാനും ബുദ്ധിമുട്ടിയ അമലിനെ ഇന്നലെ വൈകിട്ടോടെ ആലപ്പുഴ മെഡിക്കൽ കോളേജ്ശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേ സമയം,അമലിനെ കസ്റ്റഡിയിലെടുത്തെങ്കിലും പെറ്റി കേസെടുത്ത് വിട്ടയച്ചെന്നും, മർദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നും പുന്നപ്ര പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |