കേസ് ഫയലിലെ വിവരങ്ങൾ തെറ്റിക്കും
സ്വാധീനവുമായി രാഷ്ട്രീയക്കാരും
തിരുവനന്തപുരം: കൊലവെറിയുമായി നാടു കിടുക്കുന്ന ഗുണ്ടകളെ ഗുണ്ടാനിയമം ചുമത്തി ജയിലിലടയ്ക്കാനുള്ള നടപടികൾ അട്ടിമറിക്കുന്നത് പൊലീസും രാഷ്ട്രീയക്കാരുമാണ്. കാരണം, ഗുണ്ടകൾ ഇരുകൂട്ടർക്കും വേണ്ടപ്പെട്ടവരാണ്.
രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തില്ല. അല്ലെങ്കിൽ ഗുണ്ടാനിയമം ചുമത്താൻ കളക്ടർക്കുള്ള അപേക്ഷയിൽ വിവരങ്ങൾ തെറ്റിക്കും. ഫയലിൽ കേസ് നമ്പരും വകുപ്പും സെക്‌ഷനുകളും തെറ്റായെഴുതും.
വിവരങ്ങൾ തെറ്റാണെങ്കിൽ കളക്ടർക്ക് കരുതൽ തടങ്കലിന് ഉത്തരവിടാനാവില്ല.കളക്ടർമാരെ രാഷ്ട്രീയക്കാർ സ്വാധീനിക്കുന്നതും പതിവാണ്. കളക്ടർ നടപടിയെടുത്താൽ കാപ്പ ബോർഡിലും ഹൈക്കോടതിയിലും അപ്പീൽ നൽകി ഗുണ്ടകൾ ഊരിപ്പോരും.
ഏതെങ്കിലും പൊലീസുകാരനാവും ഗുണ്ടാലിസ്റ്റ് തയ്യാറാക്കുക. രാഷ്ട്രീയ-മാഫിയ സമ്മർദ്ദം കാരണം ഇതിൽ പഴുതുകളുണ്ടാവും. ലിസ്റ്റിലെ 'വേണ്ടപ്പെട്ടവരെ' ഒഴിവാക്കാനും ശിക്ഷ നീട്ടാതിരിക്കാനും തലസ്ഥാനത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയ ചരിത്രമുണ്ട്.
രണ്ടിലേറെ ക്രിമിനൽ കേസുകളിൽ പ്രതികളായവരെയാണ് ഗുണ്ടാവേട്ടയുടെ പേരിൽ പൊലീസ് പിടിക്കുന്നത്. രണ്ടാഴ്ചകൊണ്ട് 14,000 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് മേനി നടിക്കുന്നത് ഇവരുടെ പേരിലാണ്. വേണ്ടപ്പെട്ട ഗുണ്ടാത്തലവന്മാർ കൊലവിളിയുമായി വിലസുകയാണ്.
ഗുണ്ടാവേട്ട പരാജയപ്പെടുന്നത്
ഡി.ജി.പി പ്രഖ്യാപിച്ച 'ഓപ്പറേഷൻ കാവൽ' ഗുണ്ടാവേട്ടയും സ്റ്റേഷൻ-ജില്ലാതല ദൗത്യവും പരാജയപ്പെട്ടത് താഴേത്തട്ടിലെ നിസ്സഹകരണം കാരണം.
യുവ എസ്.ഐമാരിൽ നിന്ന് സ്റ്റേഷൻ ചുമതല സി.ഐമാർക്ക് നൽകിയതോടെ ഗുണ്ടാവേട്ട തണുത്തു.
യുവ എസ്.ഐമാർ ഗുണ്ടകളെ ഓടിച്ചിട്ട് പിടിക്കുന്നത് ഇല്ലാതായി. സി.ഐമാർക്ക് രാഷ്ട്രീയ സമ്മർദ്ദവുമായതോടെ ഗുണ്ടകൾക്ക് സുഖം.
"സ്റ്റേഷൻ തലത്തിൽ ക്രൈം ഡോക്യുമെന്റേഷൻ ആൻഡ് മാനേജ്മെന്റ് സെൽ തുടങ്ങിയാലേ ഗുണ്ടകളുടെ കേസ് വിവരങ്ങൾ കൃത്യമായി ശേഖരിക്കാനാവൂ. കൃത്യമായ വിവരങ്ങളുണ്ടെങ്കിലേ കാപ്പ ചുമത്തി ശിക്ഷിക്കാനാവൂ "
സക്കറിയാ ജോർജ്ജ്
റിട്ട ഐ.പി.എസ് ഉദ്യോഗസ്ഥൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |