തിരുവനന്തപുരം: നിരായുധരായ സമരക്കാരെ ബൂട്ടിട്ട് തൊഴിക്കുന്നത് മനുഷ്യത്വരഹിതവും അധികാര ദുർവിനിയോഗവുമാണെന്നും തിരുവനന്തപുരം കാരിച്ചാറയിൽ സിൽവർലൈൻ പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ ഐ.പി.സി 323, 341 (കൈയ്യേറ്റം ചെയ്യുക, ക്ഷതമേൽപ്പിക്കുക) വകുപ്പുകൾ ചുമത്തി കേസെടുക്കാനാവുമെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഒരുവർഷംവരെ തടവുശിക്ഷ കിട്ടാം.
ബൂട്ടിട്ട് ചവിട്ടരുതെന്ന ഡി.ജി.പിയുടെ കർശന നിർദ്ദേശം പല പൊലീസുകാരും വകവയ്ക്കുന്നില്ല. ഏതുസാഹചര്യത്തിലും ആത്മനിയന്ത്രണം കൈവിടരുതെന്നും ഒരാളെയും ദേഹോപദ്രവം ഏൽപ്പിക്കരുതെന്നും മുഖ്യമന്ത്രി തുടർച്ചയായി നൽകുന്ന താക്കീതുകൾക്കും പുല്ലുവില. പൊലീസ് ആക്ടിലെ 86-സി പ്രകാരം ജനങ്ങളോട് ധാർഷ്ട്യം കാട്ടുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്യുന്നവരെ പിരിച്ചുവിടാനാകും.
കാരിച്ചാറയിൽ സമരക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായെങ്കിലും ക്രമസമാധാനനില വഷളായിരുന്നില്ല. സി.ആർ.പി.സി സെക്ഷൻ 46പ്രകാരം അറസ്റ്റിനോ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനോ അല്ലാതെ ബലപ്രയോഗം പാടില്ല. അതും ആവശ്യത്തിനുമാത്രം. സമരക്കാർ പൊതുശല്യമുണ്ടാക്കിയെങ്കിൽ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം. പൊലീസിനെ ആക്രമിക്കുകയോ കൊല്ലാൻ ശ്രമിക്കുകയോ ചെയ്താൽ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താം. പൊലീസ് ജനങ്ങളെ ഉപദ്രവിച്ചാലും സഭ്യതയില്ലാതെ പെരുമാറിയാലും നടപടി സ്ഥലംമാറ്റത്തിലോ നല്ലനടപ്പിലോ ഒതുങ്ങുകയാണ് സാധാരണ കണ്ടുവരുന്നത്.
വില്ലന്മാർക്ക് വഴിവിട്ട സംരക്ഷണം
പെരുമാറ്റദൂഷ്യമുള്ളവരെ ഉൾപ്പെടെ പിരിച്ചുവിടാൻ
പൊലീസ് ആക്ടിൽവകുപ്പുണ്ട്, പലപ്പോഴും പ്രയോഗിക്കാറില്ല
ഗുരുതരക്കേസിൽപെട്ടാലും ആറുമാസത്തെ
സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം
വകുപ്പുതല അന്വേഷണം തീരാൻ വർഷങ്ങളെടുക്കും,
അപ്പോഴേക്കും സ്ഥാനക്കയറ്റം ഉൾപ്പെടെ കിട്ടും
വിരമിച്ചാലും തീരാത്ത അന്വേഷണങ്ങളുണ്ട്.
പെൻഷനിൽ 250രൂപ കുറവുചെയ്യുന്നതാവും 'കടുത്തശിക്ഷ'.
"
ബൂട്ടിട്ട് തൊഴിക്കൽ ക്രൂരതയും മനുഷ്യത്വരഹിതവുമാണ്. അനാവശ്യമായ ബലപ്രയോഗം നീതികരിക്കാനാവുന്നതല്ല.
-സക്കറിയാ ജോർജ്ജ്
റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |