കൊച്ചി: കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ മതവിദ്വേഷം വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അഭിഭാഷകൻ ആർ. കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തു. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകനാണ് കൃഷ്ണരാജ്. മതസ്പർധ വളർത്താൻ ശ്രമിച്ചതിനാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. അഭിഭാഷകൻ വി.ആർ. അനൂപാണ് പരാതിക്കാരൻ. വിദ്വേഷ പരാമർശങ്ങൾ നടത്തി കൃഷ്ണരാജ് നേരത്തേയും വിവാദത്തിലായിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ നൃത്തം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായപ്പോൾ അവർക്കെതിരെ ലൗജിഹാദ് ആരോപണവുമായി രംഗത്തുവന്നതും കൃഷ്ണരാജായിരുന്നു.
കേസിനെ ഭയക്കുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും കൃഷ്ണരാജ് മാദ്ധ്യമങ്ങളോടു പറഞ്ഞു.
"ഞാനിവിടെയുണ്ട്, എന്നെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. സ്വപ്നയുടെ അഭിഭാഷകനെ പൊക്കി അകത്തിടുമെന്ന് ഷാജ് കിരണിന്റെ ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇപ്പോൾ അതു സത്യമായില്ലേ? അറസ്റ്റ് ചെയ്ത് അകത്തിടട്ടെ. എന്നെ ഇങ്ങനെയൊന്നും പേടിപ്പിക്കേണ്ട", അഡ്വ. കൃഷ്ണരാജ് പറഞ്ഞു.
മുൻമന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ സ്വപ്‌നയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകുന്നുണ്ട്. ഇതിനായി ഇന്നു സ്വപ്‌ന കൊച്ചിയിൽ തന്നെ കാണാൻ വരുമെന്നും കൃഷ്ണരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |