കൊച്ചി: തൊഴിൽതട്ടിപ്പു കേസിൽ ജയിലിലായ ഭർത്താവിനെ രക്ഷിക്കാമെന്ന് വാഗ്ദാനംചെയ്ത് വീട്ടമ്മയെ വശത്താക്കിയശേഷം കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ. സുനുവിന്റെ അറസ്റ്റ് ഇന്നലെ രാത്രിയും രേഖപ്പെടുത്തിയില്ല. കൊച്ചിയിലെത്തിച്ച പ്രതിയെ രാത്രി വൈകിയും ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മൊഴി ലഭിക്കാത്തതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മാനഭംഗത്തിന് ഒത്താശചെയ്ത സ്ത്രീ ഉൾപ്പെടെ ഏഴുപേരാണ് പ്രതികൾ.
തൃക്കാക്കര ടെമ്പിൾ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന മുൻ പട്ടാളക്കാരന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൂന്നാം പ്രതിയാണ് സുനു. വീട്ടുജോലിക്കാരി വിജയലക്ഷ്‌മി ഒന്നും തൃക്കാക്കര സ്വദേശി രാജീവ് രണ്ടും തൃക്കാക്കര ക്ഷേത്രം ജീവനക്കാരൻ അഭിലാഷ് നാലും പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്ത് ശശി അഞ്ചും പ്രതികളാണ്. ആറും ഏഴും പ്രതികൾ കണ്ടാലറിയുന്നവരാണ്.
കോഴിക്കോട്ടെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ രാവിലെ ഒമ്പതോടെ കസ്റ്റഡിയിലെടുത്ത സുനുവിനെ ആലുവയിലെ കേന്ദ്രത്തിലാണ് ചോദ്യം ചെയ്തത്.
മുളവുകാട് സ്റ്റേഷനിൽ എസ്.ഐ ആയിരിക്കെ ബി.ടെക്കുകാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായെങ്കിലും സർവീസിൽ തുടരുകയായിരുന്നു.
കടവന്ത്രയിലെ ശശിയുടെ വീട്ടിൽ 2021 മേയിലാണ് പീഡനങ്ങൾക്ക് തുടക്കം. വീട്ടിൽവച്ച് ശശി കെട്ടിപ്പിടിക്കുകയും അശ്ളീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. 2022 മേയിലാണ് തൃക്കാക്കര ക്ഷേത്രം റോഡിലെ പരാതിക്കാരിയുടെ വാടക വീട്ടിലെത്തി സുനു പീഡിപ്പിച്ചത്. രാജീവും വിജയലക്ഷ്‌മിയും ഒത്താശ ചെയ്തു. മേയിൽ തന്നെ മറ്റൊരു ദിവസം വീണ്ടുമെത്തിയ സുനുവും രാജീവും പീഡിപ്പിച്ചു. ആഗസ്റ്റ് 30ന് വിജയലക്ഷ്‌മിയുടെ പരിചയക്കാരായ രണ്ടുപേരും ക്ഷേത്ര ജീവനക്കാരൻ അഭിലാഷും വീട്ടിലെത്തി കൂട്ടമാനഭംഗം ചെയ്തു.
സുനു ഉൾപ്പെടെ നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉന്നത ബന്ധങ്ങളുള്ള ശശിയാണ് ആസൂത്രകനെന്നാണ് സൂചന. മാനഭംഗം, പണാപഹകരണം, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിലാക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |