ഓപ്പറേഷൻ ഏഴ് സംസ്ഥാനങ്ങളിൽ
ന്യൂഡൽഹി:ഭീകരബന്ധം ആരോപിക്കപ്പെടുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് ചങ്ങലയിടുകയെന്ന ലക്ഷ്യത്തോടെ അസം, കർണാടക, മധ്യപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പൊലീസും ഭീകരവിരുദ്ധ സ്‌ക്വാഡും നടത്തിയ റെയ്ഡിൽ 247 പ്രവർത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തു.
22ന് ദേശീയ അന്വേഷണ ഏജൻസി കേരളത്തിൽ അടക്കം 15 സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ 106 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇന്നലത്തെ റെയ്‌ഡ്.
ഡൽഹിയിൽ നിസാമുദ്ദീൻ, ഷഹീൻ ബാഗ് മേഖലകളിലെ പി.എഫ്.ഐ കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസികളും ഡൽഹി പോലീസും നടത്തിയ സംയുക്ത റെയ്ഡിൽ 30ൽ കൂടുതൽ ആളുകളെ കസ്റ്റഡിയിലെടുത്തു. പോപ്പുലർ ഫ്രണ്ട് ഒാഫീസുകൾ പൂട്ടി സീൽ ചെയ്തു. മേഖലയിൽ ദ്രുത കർമ്മ സേന റൂട്ട് മാർച്ച് നടത്തി. രോഹിണി, ജാമിയ, മധ്യ ഡൽഹി മേഖലകളിലും റെയ്ഡ് നടന്നു.
വർഗീയ കലാപവും ക്രമസമാധാന പ്രശ്‌നങ്ങളുമുണ്ടാക്കാൻ പദ്ധതിയിട്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 80-ലധികം ആളുകളെ കസ്റ്റഡിയിലെടുത്തെന്ന് കർണാടക പൊലീസ് അറിയിച്ചു. ബംഗളൂരു, ദേവനഹള്ളി, ബംഗളൂരു റൂറൽ, ചിക്കബെല്ലാപ്പൂർ, ചിത്രദുർഗ, റായ്ച്ചൂർ, ഹാസൻ, ബെല്ലാരി, മൈസൂർ, ചാമരാജ്നഗർ, ഹൊസേകോട്ട്, ബാഗൽകോട്ട്, കൊപ്പൽ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
ഉത്തർപ്രദേശിൽ ഭീകരവിരുദ്ധ സ്‌ക്വാഡും(എ.ടി.എസ്) സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും നടത്തിയ റെയ്ഡുകളിൽ 12 പി.എഫ്.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തു. ലഖ്‌നൗ വിഭൂതിഗണ്ട് ബസ്‌സ്റ്റാൻഡിൽ നിന്ന് അബ്‌ദുൾ മജീദ് എന്ന നേതാവ് പിടിയിലായി. മഹാരാഷ്‌ട്രയിലെ ഒാപ്പറേഷനിൽ താനെ, പൂനെ,
മലേഗാവ്, ഔറംഗബാദ്, സോലാപൂർ, അമരാവതി, മുംബയ് എന്നിവിടങ്ങളിൽ നിന്ന് പി.എഫ്.ഐ ബന്ധമുള്ള 40 ഓളം പേരെ കസ്റ്റഡിയിലെടുത്തു.മധ്യപ്രദേശിൽ 21 പേരെയും ഗുജറാത്തിൽ 10പേരെയും കസ്റ്റഡിയിലെടുത്തു. അസമിലെ അഞ്ചു ജില്ലകളിൽ 25ൽ അധികം പ്രവർത്തകർ പിടിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |