കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതികൾ വിദേശത്തേക്ക് പണം കടത്തിയതടക്കമുള്ള വിവരങ്ങൾ പുറത്തു വന്നതോടെ ദേശീയ അന്വേഷണ ഏജൻസികൾ പിടിമുറുക്കുന്നു. സി.ബി.ഐയ്ക്കും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) പുറമേ കേന്ദ്ര സർക്കാരിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഒാഫീസും (എസ്.എഫ്.ഐ.ഒ) അന്വേഷണം ശക്തമാക്കി. കമ്പനി നിയമപ്രകാരം പോപ്പുലർ ഗ്രൂപ്പിന്റെ ഇടപാടുകളിലാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നത്.
മൂവായിരത്തോളം നിക്ഷേപകരിൽ നിന്നായി 1000 കോടി രൂപയോളം തട്ടിയെടുത്തെന്നാണ് കേസ്.
കേരളത്തിലെ നിക്ഷേപകരുടെ പണം ഡോളറാക്കി മാറ്റി ദുബായ് വഴി ആസ്ട്രേലിയയിലേക്ക് കൊണ്ടുപോയെന്ന് ഇ.ഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആസ്ട്രേലിയയിൽ കമ്പനി തുടങ്ങിയതും ദുബായിലെ ഒരു കമ്പനിയിൽ നിക്ഷേപം നടത്തിയതിന്റെ രേഖകളും കണ്ടെടുത്തിരുന്നു. കേസിൽ പ്രതികളായ തോമസ് ഡാനിയലിനെയും മകൾ റീനുവിനെയും കൂടുതൽ ചോദ്യം ചെയ്യാൻ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് ഇ.ഡി. പണമിടപാടുകൾക്ക് ഇടനില നിന്ന ചിലരുടെ പേരുവിവരങ്ങൾ പ്രതികൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൂടുതൽ പേർ ഇതിലുൾപ്പെട്ടിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ഇ.ഡി ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |