കൊച്ചി: ഐസിസ് പിന്തുണയോടെ യുവാക്കൾക്ക് ആയുധപരിശീലനം നല്കി ഭീകര പ്രവർത്തനങ്ങളിലൂടെ 2047ൽ ഇന്ത്യയിൽ ഇസ്ളാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻ.ഐ.എ കുറ്റപത്രം.
രാജ്യവ്യാപകമായി നടന്ന റെയ്ഡിന്റെ ഭാഗമായി കേരളത്തിൽ നിന്ന് അറസ്റ്റിലായവരുടെ കേസിലാണ് എൻ.ഐ.എ കൊച്ചി കോടതിയിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്.
രാജ്യത്തെ വിവിധ കോടതികളിലായി 4 കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി സമർപ്പിച്ച രണ്ടു കുറ്റപത്രങ്ങളിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്‌റഫ് മൗലവി ഉൾപ്പെടെ 68 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേരളത്തിൽ നിന്നു മാത്രം 59 പേരാണ് അറസ്റ്റിലായത്.
2022 സെപ്തംബറിലാണ് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തത്.
മുൻനിര നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന നിർവാഹക സമിതി അംഗം യഹിയ കോയ തങ്ങൾ, എറണാകുളം മേഖലാ സെക്രട്ടറി എം.എച്ച്.ഷിഹാസ്, എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികളായ ടി.എസ്.സൈനുദീൻ, എ.പി.സാദിഖ്, സി.ടി.സുലൈമാൻ, പി,കെ.ഉസ്മാൻ എന്നിവർ എറണാകുളത്തും പി.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് മുഹമ്മദ് ചെന്നൈയിലും ഫയൽ ചെയ്ത കുറ്റപത്രത്തിൽ പ്രതികളാണ്.
പാലക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത ശ്രീനിവാസൻ വധക്കേസിലെ പ്രതികളും ഈ ഗൂഢാലോചനാ കേസിൽ പങ്കാളികളാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികളിൽ 16 പേരെ എൻ.ഐ.എ നേരിട്ടും ശേഷിക്കുന്നവരെ കേരള പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
നൂറിലേറെ കേന്ദ്രങ്ങളിലാണ് പരിശോധന എൻഐഎ പരിശോധന നടത്തി സുപ്രധാന തെളിവുകൾ കണ്ടെത്തിയത്. 17 സ്വത്ത് വകകൾ കണ്ടുകെട്ടിയതായും 18 ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
മതസ്പർദ്ധ
വളർത്തി അക്രമം
പോപ്പുലർഫ്രണ്ടിന് സ്വന്തമായി ദാറുൽഖാസ എന്ന പേരിൽ കോടതിയുണ്ടായിരുന്നു
തടസം നില്ക്കുന്നവരെ വധിക്കാനും മതസ്പർദ്ധയുണ്ടാക്കി സമാധാനം തകർക്കാനും പദ്ധതി
സോഷ്യൽ മീഡിയകളിലൂടെ ഭീകര സംഘടനകളുമായി നിരന്തരം ആശയവിനിമയം നടത്തി
ലക്ഷ്യങ്ങൾക്ക്
മൂന്നു ശാഖകൾ
ലക്ഷ്യങ്ങൾക്കായി റിപ്പോർട്ടേഴ്‌സ് വിംഗ്, ആയുധ പരിശീലന ശാഖ, കൊലയ്ക്കുള്ള സർവീസ് ടീം എന്നീ മൂന്നു വിഭാഗങ്ങൾ പി.എഫ്.ഐ രൂപീകരിച്ചു. ഇവരുടെ പരിശീലനത്തിനായി ക്യാമ്പുകൾ തുടങ്ങി. ശിക്ഷ വിധിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവുകൾ നൽകാനാണ് ദാറുൾ ഖാസ എന്ന സമാന്തര കോടതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |