തിരുവനന്തപുരം: സെപ്തംബർ 23ലെ ഹർത്താൽ ആക്രമണവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടിത്തുടങ്ങി. ഒൻപത് ജില്ലകളിലായിരുന്നു ഇന്നലെ ജപ്തി നടപടി. ഇന്ന് വൈകിട്ട് അഞ്ചിന് മുമ്പ് പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ലാൻഡ് റവന്യു കമ്മിഷണർ ടി.വി. അനുപമ ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചു. കേസിൽ ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം താക്കീത് നൽകിയിരുന്നു. പിന്നാലെയാണ് റവന്യു വകുപ്പിന്റെ അടിയന്തര നടപടി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, വയനാട്, കാസർകോട് ജില്ലകളിലായിരുന്നു ഇന്നലെ നടപടി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ കൊല്ലത്തെ വീടും 17.9 സെന്റ് സ്ഥലവും മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്ഥലവും ജപ്തി ചെയ്തു. മുൻ ജില്ലാ സെക്രട്ടറിമാരടക്കമുള്ളവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. മലപ്പുറം ജില്ലയിൽ മുൻ ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം 126 പഞേരുടെസ്വത്ത് വകകൾ കണ്ടുകെട്ടി. തിരുവനന്തപുരത്ത് കാട്ടാക്കട താലൂക്കിൽ രണ്ടും വർക്കല, തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ ഓരോ ജപ്തിയുമാണ് നടന്നത്.
മിന്നൽ ഹർത്താലിൽ നഷ്ടപരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കണമെന്ന് പോപ്പുലർ ഫ്രണ്ടിനോട് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതു പാലിക്കാത്തതിനാലാണ് നേതാക്കളുടെ സ്വത്തുക്കൾ ജപ്തിചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇത് ഊർജ്ജിതമല്ലെന്നു കണ്ടാണ് കഴിഞ്ഞദിവസം വീണ്ടും കോടതി ഇടപെട്ടത്. 23ന് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. 24ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |