വെട്ടിലായി ഇലക്‌ഷൻ കമ്മിഷൻ
തിരുവനന്തപുരം: വൃദ്ധർക്കും കൊവിഡ് രോഗികൾക്കും മാത്രമല്ല പരേതർക്കും വീട്ടിൽ പോസ്റ്റൽ വോട്ട് ചെയ്യാം! തിരുവനന്തപുരം കണ്ണേറ്റുമുക്കിലെ വോട്ടറായ കെ.തങ്കമ്മ (97) മരിച്ചിട്ട് എട്ടു വർഷമായി. എന്നിട്ടും പോസ്റ്റൽ വോട്ട് പട്ടികയിൽ അവരുടെ പേരുണ്ട്. വഞ്ചിയൂരിൽ രണ്ട് വർഷം മുമ്പ് മരിച്ച മുൻന്യായാധിപൻ ടി.എൻ. ചന്ദ്രശേഖരൻ പിള്ളയ്ക്കും (80) വീട്ടിൽ പോസ്റ്റൽ വോട്ട് ചെയ്യാം ! ബി.എൽ.ഒയുടെ നേതൃത്വത്തിൽ ഇലക്‌ഷൻ കമ്മിഷൻ സംഘം വീട്ടിലെത്തി വോട്ട് ചെയ്യിക്കാനുള്ളവരുടെ പട്ടികയിലാണ് ഈ പിശകുകൾ.
ഫോം 12ൽ അപേക്ഷിച്ചാൽ മാത്രം കിട്ടുന്ന ഇളവാണിത്. വർഷങ്ങൾക്കു മുമ്പ് മരിച്ചവർ ഈ ലിസ്റ്റിൽ എങ്ങനെ വന്നെന്ന് ചിന്തിക്കുമ്പോഴാണ് ക്രമക്കേട് ബോദ്ധ്യമാകുന്നത്.
ഇത്തരം നിരവധി ക്രമക്കേടുകൾ പോസ്റ്റൽ വോട്ടിലുണ്ടെന്നാണ് പ്രതിപക്ഷാരോപണം. പിശക് എങ്ങിനെ സംഭവിച്ചെന്ന് വിശദീകരിക്കാനാകാതെ കുഴങ്ങുകയാണ് ഇലക്‌ഷൻ കമ്മിഷൻ.
വ്യവസ്ഥകൾ കഠിനം,
എന്നിട്ടും പഴുതുകൾ
പോസ്റ്റൽ വോട്ടിന് കർശന വ്യവസ്ഥകളാണ് കമ്മിഷൻ പുറപ്പെടുവിച്ചിരുന്നത്. ഫോറം 12ൽ അപേക്ഷിക്കണം. കൊവിഡ് രോഗിയാണെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ്, വൃദ്ധരാണെങ്കിൽ വോട്ടർപട്ടികയിൽ പേര്, ബി.എൽ.ഒ.യുടെ പരിശോധനാ റിപ്പോർട്ട് എന്നിവ വേണം. അപേക്ഷ സ്വീകരിച്ച് ലിസ്റ്റ് തയ്യാറാക്കി എല്ലാ സ്ഥാനാർത്ഥികൾക്കും പകർപ്പ് നൽകണം. അവരുടെ പ്രതിനിധികൾ, മൈക്രോ ഒബ്സർവർ, രണ്ടു പോളിംഗ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘം വീടുകളിലെത്തി പോസ്റ്റൽ വോട്ട് ചെയ്യിക്കണം. കൊവിഡ് പോസിറ്റിവായവരെയും ക്വാറന്റൈനിൽ കഴിയുന്നവരെയും സന്ദർശിക്കാൻ പ്രത്യേക പോളിംഗ് ടീമുണ്ട്. വോട്ടർ രഹസ്യ സ്വഭാവം പാലിച്ച് വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പർ കവറിലാക്കി ഒട്ടിച്ച് പോളിംഗ് ടീമിനെ ഏൽപ്പിക്കണം. ഇതെല്ലാം വിഡിയോയിൽ ചിത്രീകരിക്കണം. വോട്ടറിൽ നിന്ന് കൈപ്പറ്റുന്ന ബാലറ്റ് അടങ്ങുന്ന കവർ പോളിംഗ് ടീം അന്നുതന്നെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കു കൈമാറുകയും റിട്ടേണിംഗ് ഓഫിസറുടെ ഓഫീസിൽ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കുകയും ചെയ്യണം.
പരാതി
പലയിടത്തും വീഡിയോ ചിത്രീകരണം ഇല്ലെന്നും സ്ഥാനാർത്ഥിയുടെ പ്രതിനിധികളെ വോട്ടിംഗ് സമയം അറിയിക്കാറില്ലെന്നും പരാതിയുണ്ട്. ഇതേ പറ്റി ഇലക്‌ഷൻ കമ്മിഷന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് യു.ഡി.എഫ്. പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |