തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്രാഫിലേക്ക് വിവിധ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടഷനിൽ എത്തിയവർ മാതൃ വകുപ്പിൽ തിരികെ പ്രവേശിക്കാനുള്ള ഉത്തരവ് ബുധനാഴ്ച ഇറങ്ങി. പലരും ഇന്നലെ പഴയ ലാവണത്തിൽ ജോലിക്കു കയറി. മറ്രുള്ളവരും ഈ ആഴ്ച തിരികെയെത്തും. സർവീസിൽ നിന്ന് വിരമിച്ച ശേഷം പേഴ്സണൽ സ്റ്രാഫിലെത്തിയവരും പേഴ്സണൽ സ്റ്റാഫായിരിക്കെ സർവീസിൽ നിന്ന് വിരമിച്ചവരുമുണ്ട്. തിരഞ്ഞെടുപ്പുഫലം വരുംമുമ്പ് ജോലി അവസാനിപ്പിച്ചുപോയവരുമുണ്ട്. ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്നവർക്ക് അതൊഴിയാനുള്ള ജോലി കൂടിയേ ബാക്കിയുള്ളൂ. മുഖ്യമന്ത്രി ഒഴികെയുള്ള മിക്ക മന്ത്രിമാരും പുതിയ സർക്കാരിൽനിന്ന് ഒഴിവാകുമെന്നതിനാൽ അവർക്കൊപ്പമുണ്ടായിരുന്ന പേഴ്സണൽ സ്റ്രാഫുകൾക്ക് വീണ്ടും അവസരം കിട്ടുമെന്ന ഉറപ്പില്ല.
എണ്ണം കൂടുമോ കുറയുമോ?
ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം ഓരോ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്രാഫിനെ നിശ്ചയിക്കുന്നത് അതതു പാർട്ടിയാണ്. ഒരു മന്ത്രിക്ക് എത്ര പേഴ്സണൽ സ്റ്രാഫ് ആകാമെന്ന് തീരുമാനിക്കുന്നത് എൽ.ഡി.എഫും. ജില്ലാ കമ്മിറ്റികൾക്കാവും ഇവരെ നിയോഗിക്കുന്നതിന്റെ ചുമതല. കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്രാഫിന്റെ എണ്ണം 25 ആയി നിജപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് 30 ഉം. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ എണ്ണം പിന്നീട് അല്പം വർദ്ധിച്ചു. ചില മന്ത്രിമാർ 25ൽ താഴെ പേഴ്സണൽ സ്റ്രാഫിനെയേ നിയമിച്ചുള്ളൂ. മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച ചർച്ചകൾ നടക്കുന്നതേയുള്ളൂ. അതിനുശേഷമാവും പേഴ്സണൽ സ്റ്രാഫിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |