കടലാസിലുറങ്ങി പൊതുഗതാഗത ഏകീകരണ പദ്ധതി
തിരുവനന്തപുരം: നിശ്ചിത വാടക നൽകി സ്വകാര്യ ബസുകളെക്കൂടി സർവീസ് നടത്തിപ്പിന് കെ.എസ്.ആർ.ടി.സിയുടെ കീഴിൽകൊണ്ടുവന്ന് പൊതുഗതാഗതം ഏകീകരിക്കുന്ന പദ്ധതിക്ക് ജീവൻ വയ്ക്കാതെ മൂന്നരക്കൊല്ലം. ഇതുനടപ്പായാൽ അനവസരത്തിലുള്ള ചാർജ് വർദ്ധന ഒഴിക്കാമെന്ന് മാത്രമല്ല, ഗ്രാമീണ റൂട്ടുകളിലടക്കം കൂടുതൽ ബസുകൾ ഓടിക്കാനുമാകും. ചെലവു കൂടുന്നതിനാൽ സർവീസ് നടത്തിപ്പിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും സ്വകാര്യ ബസുകൾ ചാർജ് വർദ്ധനയും നികുതി ഇളവുകളുമൊക്കെ ആവശ്യപ്പെടുന്നത്. ദിവസ വരുമാനത്തെക്കാൾ കൂടിയ തുക വാടകയായി സ്വകാര്യ ബസുകൾക്ക് നൽകുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന തരത്തിലാണ് പദ്ധതിയുടെ ഘടന.
ടോമിൻ ജെ. തച്ചങ്കരി കെ.എസ്.ആർ.ടി.സി മേധാവിയായിരിക്കെ 2018 സെപ്തംബറിൽ സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയാണ് പദ്ധതി തയ്യാറാക്കിയത്. ഉത്തർപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളാണ് മാതൃക. അവിടെയെല്ലാം സർക്കാരിന്റെ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് മുഴുവൻ ബസ് സർവീസിന്റേയും ചുമതല.
ഡീസൽച്ചെലവും
നികുതിയും വഹിക്കും
മൂന്നു സംസ്ഥാനങ്ങളിലെ മാതൃകയിൽ നോൺ എ.സി ബസിന് കിലോമീറ്ററിന് 12 രൂപയും എ.സി ബസിന് 19 രൂപയും വാടക നൽകാമെന്നാണ് ബസ് ഉടമകളോട് അന്ന് തച്ചങ്കരി പറഞ്ഞിരുന്നത്. 15 രൂപ വേണമെന്ന് ചില ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. വാടക കിലോമീറ്ററിന് 15 രൂപയാണെങ്കിൽ ദിവസം 4,800 രൂപ ഒരു ബസിന് ലഭിക്കും. എ.സി ബസിന് 19 രൂപ നിരക്കിൽ 6,080 രൂപ ലഭിക്കും. ഡീസലിന്റെ ചെലവും നികുതിയും കോർപ്പറേഷൻ വഹിക്കും. ഡ്രൈവർ സ്വകാര്യ ബസിന്റെ തന്നെയായിരിക്കും. കണ്ടക്ടർ കെ.എസ്.ആർ.ടി.സിയുടേതും. വരുമാനത്തിൽ നിന്ന് സ്വകാര്യബസ് ഉടമ ഡ്രൈവറുടെ ശമ്പളം നൽകണം.
നേട്ടങ്ങൾ
സർക്കാരിന് പുതിയ ബസുകൾ വാങ്ങേണ്ട, ആ തുക ലാഭിക്കാം
ചാർജ് വർദ്ധന, വിദ്യാർത്ഥി നിരക്ക് എന്നിവ ന്യായമായി തീരുമാനിക്കാം
ദേശസാത്കരണം പൂർത്തിയാകും
കണ്ടക്‌ടർമാരുടെ കൂടുതൽ തസ്തികകൾ
''
പദ്ധതിയിൽ ഞങ്ങൾക്ക് തുറന്ന സമീപനമാണ്. കൂടുതൽ ചർച്ചവേണം. സർക്കാരാണ് മുൻകൈ എടുക്കേണ്ടത്.
- ലോറൻസ്, ജനറൽ സെക്രട്ടറി,
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |