തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ളസ്‌ടു, വൊക്കേഷണൽ ഹയർ സെക്കൻഡറികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 15 നകം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്.എസ്.എൽ.സിയുടെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മേയ് മൂന്നിനും 10 നും ഇടയിൽ നടത്തണം. 31മുതൽ ഏപ്രിൽ 29 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. പ്ളസ് ടുവിന്റെ പ്രാക്ടിക്കൽ പരീക്ഷ മേയ് മൂന്നിന് ആരംഭിക്കും. 30 മുതൽ ഏപ്രിൽ 26 വരെയാണ് പ്ളസ് ടു പരീക്ഷ. 30 മുതൽ ഏപ്രിൽ 26 വരെ നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയുടെ പ്രാക്ടിക്കൽ എക്സാം സെക്ടറൽ സ്‌കിൽ കൗൺസിലും സ്‌കൂളുകളും ചേർന്ന് തീരുമാനിച്ച് മേയ് 15നകം നടത്തണം. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം എസ്.എസ്.എൽ.സി, പ്ളസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ക്രമീകരണങ്ങളുടെ അവസാനഘട്ട വിലയിരുത്തൽ നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിൽ നേരിട്ടെത്തി പരീക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തണം. പ്രഥമാദ്ധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ചെക്ക് ലിസ്റ്റ് തയാറാക്കി അന്തിമ വിലയിരുത്തൽ നടത്തണം.
സ്കൂളുകളിൽ വൻ ഫീസ് വാങ്ങുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. പരാതി ലഭിച്ചാൽ അത്തരം സ്കൂളിനെതിരെ കർശന നടപടിയുണ്ടാകും. ടി.സി ലഭിച്ചില്ലെന്ന കാരണത്താൽ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ല. സ്കൂൾ പ്രവേശനത്തിനായി എൻട്രൻസ് പരീക്ഷ ചട്ടവിരുദ്ധമാണ്. കെ.ഇ.ആറിന് (കേരള എഡ്യുക്കേഷൻ ആക്ട് ആൻഡ് റൂൾ) വിരുദ്ധമായ നിലപാടുകൾ എടുത്താൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |