നെയ്യാറ്റിൻകര: ചെറുപ്രായത്തിൽത്തന്നെ ശിവഗിരി മഠത്തിൽ അന്തേവാസിയായി ചേർന്ന സ്വാമി പ്രകാശാനന്ദ ത്യാഗോജ്ജലമായ ജീവിതത്തിന്റെ ഉടമയായിരുന്നുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അഭിപ്രായപ്പെട്ടു. സ്വാമി പ്രകാശാനന്ദയുടെ സമാധിയുമായി ബന്ധപ്പെട്ട് അരുവിപ്പുറം മഠത്തിൽ നടന്ന സ്മരണാഞ്ജലിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 1947-49 കാലഘട്ടത്തിൽ അരുവിപ്പുറം മഠത്തിൽ ക്ഷേത്രപൂജാരിയായി ഗുരുസേവ ചെയ്ത സ്വാമി പ്രകാശാനന്ദ തുടർന്ന് കുന്നുംപുറം, വാഴമുട്ടം സുബ്രഹ്മണ്യ ക്ഷേത്ര കാര്യങ്ങളിൽ കർമ്മനിരതനായി. ക്രമേണ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി. നീണ്ട ഒൻപതു വർഷം മൗനവാത്മീകത്തിൽ പ്രവേശിക്കുകയും ചെയ്തു. മൂന്നുതവണ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് അദ്ധ്യക്ഷനായി ശിവഗിരി മഠം നേരിട്ട പ്രതികൂല സാഹചര്യങ്ങളെ സമചിത്തതയോടെ, ഉപവാസത്തിലൂടെ മറ്റ് സ്വാമിമാർക്ക് മാതൃകയായി മഠത്തെ ദീർഘകാലം നയിക്കാൻ സ്വാമിപ്രകാശാനന്ദയ്ക്ക് ഗുരു കരുത്തേകിയെന്നും സ്വാമി സാന്ദ്രാനന്ദ ചൂണ്ടിക്കാട്ടി. സി.കെ ഹരീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം വി.എസ് ബിനു, അരുവിപ്പുറം പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്, അഡ്വ.കെ. സുബോധൻ എന്നിവർ അനുസ്മരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |