SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.03 PM IST

ഗുരുദേവ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടം

prakashanandha

ശിവഗിരി മഠത്തിനും ഗുരുദേവ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണ് സ്വാമി പ്രകാശാനന്ദയുടെ വേർപാട്. എല്ലാ വിഭാഗം ജനങ്ങളുമായി സ്നേഹത്തോടെയും സൗഹൃദത്തോടെയും ഇടപെട്ടിരുന്ന സ്വാമികൾക്ക് ലോകത്തിന്റെ നാനാഭാഗത്തുമായി വലിയൊരു ഭക്തസമൂഹമുണ്ട്. സ്വാമിയുടെ നിഷ്കളങ്കമായ ചിരി എല്ലാവരുടെയും മനസിൽ മായാതെ നിൽക്കും.

ശ്രീനാരായണ ഗുരുദേവന്റെ മഹാസങ്കൽപ്പമായ ബ്രഹ്മവിദ്യാലയം (മത മഹാപാഠശാല) ആരംഭിക്കുന്നത് പ്രകാശാനന്ദ സ്വാമികൾ ജനറൽ സെക്രട്ടറി ആയിരിക്കുമ്പോഴാണ്. ഒട്ടേറെ പ്രധാനപ്പെട്ട ആഘോഷങ്ങൾക്ക് ശിവഗിരി വേദിയായതും അദ്ദേഹം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ്. പ്രത്യേക നിയമം മൂലം ശിവഗിരി മഠം സർക്കാർ ഏറ്റെടുത്തതിനെതിരെ സെക്രട്ടേറിയറ്റ് പടിക്കൽ 31 ദിവസം നിരാഹാര സമരം അനുഷ്ഠിച്ചു. പിന്നീട് സുപ്രീംകോടതി വരെ പ്രശ്നം എത്തിച്ചു. കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഗുരുദേവ ഇച്ഛപ്രകാരം സന്യാസിവര്യന്മാരുടെ ഭരണ സംവിധാനത്തിൽ ശിവഗിരിയെ നിലനിറുത്തിയത് സ്വാമിജിയുടെ ത്യാഗപൂർണ്ണമായ കർമ്മമാണ്.

23-ാമത്തെ വയസിലാണ് സ്വാമിജി ശിവഗിരിമഠത്തിലെത്തിയത്. കുമാരൻ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. ഗുരുദേവന്റെ നേർശിഷ്യനായ ശങ്കരാനാന്ദ സ്വാമികളായിരുന്നു അന്നത്തെ മഠാധിപതി. ശ്രീനാരായണ തീർത്ഥർ സ്വാമികൾ ജനറൽ സെക്രട്ടറിയും. ശിവഗിരി മഠത്തിൽ അന്തേവാസിയായ കുമാരൻ വളരെവേഗം ആ പുണ്യഭൂമിയിലെ മണ്ണും വിണ്ണുമായി താദാത്മ്യം പ്രാപിച്ചു. കുറെക്കഴിഞ്ഞ് കന്യാകുമാരി മുതൽ നേപ്പാൾ വരെ ഭാരതത്തിന്റെ ആദ്ധ്യാത്മികഹൃദയ ഭൂമികയിലൂടെ രണ്ട് വർഷക്കാലം നീണ്ട തീർത്ഥയാത്ര നടത്തി. ഭാരതത്തിലെ പ്രധാന തീർത്ഥഘട്ടങ്ങളും പുണ്യസ്ഥലികളും ആശ്രമങ്ങളുമെല്ലാം സന്ദർശിച്ചു. സുദീർഘമായ ഈ തീർത്ഥാടനത്തിൽ ഒരു കമ്പിളിപ്പുതപ്പൊഴികെ മറ്റൊന്നും കൂടെ കരുതിയിരുന്നുമില്ല. മലമ്പനി ഉൾപ്പെടെയുളള വിഘ്നങ്ങൾ പലതുണ്ടായിട്ടും ആ പുണ്യയാത്രയ്ക്ക് മുടക്കം സംഭവിച്ചില്ല. നിശ്ചയദാർഢ്യത്തോടെ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് തീർത്ഥാടനം പൂർത്തിയാക്കിയ കുമാരൻ ശിവഗിരിയിൽ മടങ്ങിയെത്തി.

അപ്പോഴേക്കും ലൗകികവാസനകളെല്ലാം ആ യുവാവിൽ നിന്ന് വിട്ടൊഴിഞ്ഞിരുന്നു. 1958ൽ 35-ാമത്തെ വയസ്സിലാണ് ശങ്കരാനന്ദ സ്വാമികളിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി പ്രകാശാനന്ദയായത്. അന്ന് മുതൽ തുടങ്ങിയതാണ് ലോകോപകാരാർത്ഥമുളള സന്യാസ ജീവിതം. ശിവഗിരിയുടെ ശാഖാ സ്ഥാപനങ്ങളായ അരുവിപ്പുറം, കുന്നുംപാറ മഠങ്ങളിൽ ദീർഘകാലം സേവനനിരതനായി പ്രവർത്തിച്ചു. ഈ രണ്ട് സ്ഥാപനങ്ങളുടെയും വികസനത്തിൽ സ്വാമി പ്രകാശാനന്ദയുടെ പങ്ക് വിസ്മരിക്കാവുന്നതല്ല.

(ലേഖകൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAKASHANANDHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.