കൊല്ലം: രാവിലെ ഉറക്കണമുണർന്നാൽ ഒരു ചായ. മലയാളിയുടെ ശീലംപോലെ റിയോ എന്ന തത്തയ്ക്കും പ്രഭാതത്തിൽ ചായ ശീലമായിട്ട് നാളുകളായി. ചായ കിട്ടിയില്ലെങ്കിൽ പിന്നെ കരച്ചിലായി, ബഹളമായി. ചായ കിട്ടിക്കഴിഞ്ഞാലോ സന്തോഷം!
കൊല്ലം പരവൂർ കുറുമണ്ടൽ മെർലിൻ ഭവനിൽ പ്രസാദിന്റെ വീട്ടിൽ വളർത്തുന്ന തത്ത റിയോയുടെ സ്വഭാവവിശേഷങ്ങൾ കൗതുകമുണർത്തുന്നതാണ്. പ്രസാദും റിയോയും തമ്മിലുള്ള സ്‌നേഹവും സൗഹൃദവും കാഴ്ചക്കാരിലും അത്ഭുതം നിറയ്ക്കുന്നു.
പ്രസാദ് സ്‌കൂട്ടറിൽ പുറത്തേക്കിറങ്ങിയാൽ പറന്നെത്തും റിയോ. പിന്നെ സ്‌കൂട്ടിക്ക് പിന്നിലിരുന്ന് നാടുചുറ്റൽ. ഇടയ്ക്ക് പ്രസാദിന്റെ തോളത്താണ് റിയോയുടെ സ്ഥാനം. തത്ത ഉറങ്ങുന്നതും പ്രസാദിനൊപ്പമാണ്. പുലർച്ചെ അഞ്ച് മണിക്ക് ഉണരും. പിന്നെ ബഹളമാണ്. ചായ കിട്ടുന്നതോടെ ബഹളം അവസാനിക്കും. പ്രസാദിന്റെ ഭാര്യ സലോമി, മക്കളായ മെർലി, മെറിൻ, മേബിൾ എന്നിവരുമായെല്ലാം ചങ്ങാത്തത്തിലാണെങ്കിലും രാത്രിയുറക്കം പ്രസാദിനൊപ്പം മാത്രം. ചോറും ദോശയും അപ്പവുമാണ് ഇഷ്ടഭക്ഷണം. ആദ്യമൊക്കെ ആപ്പിളും മാതളവുമാണ് നൽകിയിരുന്നത്. വീട്ടുകാർ ചോറും ദോശയുമൊക്കെ കഴിക്കുന്നതു കണ്ടപ്പോൾ രുചിച്ചു നോക്കി. പിന്നെ പഴങ്ങളോട് അത്ര പ്രിയമില്ലാതായി.
കൊനിയൂർ ഇനം
റിയോ പ്രസാദിനൊപ്പം കൂടിയിട്ട് എട്ടു മാസം പിന്നിടുന്നു. സൗത്ത് ആഫ്രിക്കയിൽ കൂടുതലായി കാണപ്പെടുന്ന കൊനിയൂർ ഇനത്തിൽപ്പെടുന്ന തത്തയെ കോട്ടയത്തുനിന്നാണ് വാങ്ങിയത്. 4000 രൂപ ചെലവഴിച്ച് നിർമ്മിച്ച കൂട്ടിലാണ് റിയോയുടെ വാസം. കൂട്ടിൽ ഊഞ്ഞാൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |