■സർവകലാശാലാ ഭേദഗതി ബില്ലിന് പിന്തുണ
തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ സർവകലാശാല ഭേദഗതി ബില്ലിനെ പിന്തുണച്ച് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ . ബില്ലിൽ ഒപ്പ് വയ്ക്കില്ലെന്ന് പരസ്യമായി പറയുന്ന ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര സർക്കാരിന്റെ കൈയിലെ കളിപ്പാവയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ യു.ജി.സി അടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളെ തകർക്കുകയാണ്. ഇവയുടെ തലപ്പത്തിരിക്കുന്നവരെല്ലാം ആർ.എസ്.എസുകാരോ, ആർ.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടരുന്നവരോ ആണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കണമെന്ന ലക്ഷ്യത്തോടെ ഇത്തരം നീക്കങ്ങൾ നടത്തുന്നവർക്ക് വിദ്യാഭ്യാസം എന്താണെന്ന് മനസിലാക്കാനാകുന്നില്ല. ദേശീയതയെ കശാപ്പ് ചെയ്യുന്ന ഇവർ, വിമർശനപരമായി ചിന്തിക്കാനുള്ള വിദ്യാർത്ഥികളുടെ കഴിവുകളെ ഇല്ലാതാക്കുകയാണ് . കാമ്പസുകളിൽ വിമാനങ്ങളും മിലിട്ടറി ടാങ്കുകളും സ്ഥാപിക്കുന്നതാണ് ദേശീയതയെന്നാണ് ഇവർ കരുതുന്നത്. അതേസമയം, ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിനെ ഭൂഷൺ എതിർത്തു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് നേട്ടമൊന്നുഉണ്ടാകില്ല. പദ്ധതി നടപ്പായാൽ കേരളം പാപ്പരാകുമെന്ന് മാത്രമല്ല, കേരളത്തിലെ മത്സ്യബന്ധന തൊഴിലാളി സമൂഹത്തിന് തിരിച്ചടിയുമാണ്. കേരളത്തിന്റെ തീരപ്രദേശങ്ങൾ കടലെടുക്കുന്ന സ്ഥിതിയാണ്. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാനത്തിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. അദാനി ഗ്രൂപ്പിനെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പിന്തുണയ്‌ക്കുന്ന നിലയാണ്. മുൻ യു.ഡി.എഫ് സർക്കാരാണ് പദ്ധതിക്കായി കരാർ ഒപ്പിട്ടത്. തെക്കേ ഇന്ത്യയിൽ മറ്റൊരു മത്സ്യബന്ധന തുറമുഖത്തിന്റെ ആവശ്യം എന്താണ്?.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ യാത്രയെയും പ്രശാന്ത് ഭൂഷൺ പിന്തുണച്ചു. രാജ്യത്തിന്റെ വൈവിദ്ധ്യതയെ മോദിയും സംഘപരിവാറും തകർക്കുന്ന വേളയിൽ യാത്ര ജനങ്ങളെ ഒന്നിപ്പിക്കാൻ ഉപകരിക്കും. മറ്റ് രാഷ്ട്രീയ പാർട്ടികളും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |