മണിയൻപിള്ള രാജു
നാലു ദിവസം മുൻപുവരെ ഷൂട്ടിംഗിന് പോയ ആളാണ്. പെട്ടെന്ന് മരണവാർത്ത കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഉൾക്കൊള്ളാനായില്ല. തമിഴിൽ സിനിമയെടുക്കുന്നുണ്ടെന്നും അതിൽ എനിക്കൊരു കഥാപാത്രമുണ്ടെന്നും പറഞ്ഞത് അടുത്തിടെയാണ്. പൂർത്തിയാകാത്ത ആഗ്രഹവുമായി പ്രതാപ് മടങ്ങി.42 വർഷത്തെ സൗഹൃദമുണ്ട് ഞങ്ങൾ തമ്മിൽ.
1978ൽ ഭരതേട്ടന്റെ വീട്ടിൽ വച്ചാണ് ആദ്യമായി കാണുന്നത്. അന്ന് ആരവത്തിൽ ഒരു ചെറിയ വേഷത്തിൽ ഞാനും അഭിനയിച്ചിരുന്നു. പിന്നീട് ചാമരത്തിലെത്തുമ്പോൾ പ്രതാപിന്റെ അടുത്ത സുഹൃത്തിന്റെ വേഷമായിരുന്നു എനിക്ക്. സൗഹൃദം കൂടുതൽ ദൃഢമായത് അപ്പോഴാണ്. പിന്നീട് പ്രതാപ് തമിഴിലെ തിരക്കുകളിലായി. ഞാൻ ഇവിടെയും. എങ്കിലും ഫോണിലും അല്ലാതെയും സൗഹൃദം തുടർന്നു. പ്രതാപ് ഒരുക്കിയ ഒരു യാത്രാമൊഴിയിലും ഞാൻ അഭിനയിച്ചിരുന്നു. പിന്നീട് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത് ആഷിക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡിലാണ്. ആ സിനിമയുടെ കഥ പോലെ തന്നെ ചെറുപ്പകാലത്തെ സുഹൃത്തുക്കൾ ഏറെ വർഷങ്ങൾക്കുശേഷം ഒരുമിച്ച് കൂടുകയായിരുന്നു. രവീന്ദ്രനും വിജയരാഘവനും ബാബു ആന്റണിയും എല്ലാം ഉണ്ടായിരുന്നു. ഷൂട്ടിംഗിന് ശേഷമുള്ള സമയം ഞങ്ങൾ അടിച്ചുപൊളിച്ചു. തമാശ പറയുന്ന, സിനിമയുൾപ്പെടെ എന്തു വിഷയവും സംസാരിക്കുന്ന, ഉറക്കെ പൊട്ടിച്ചിരിക്കുന്ന, തന്റേതായ അഭിപ്രായങ്ങൾ ആരുടെ മുന്നിലും തുറന്നു പറയാൻ മടിക്കാത്ത ആളായിരുന്നു പ്രതാപ് പോത്തൻ. അതു തന്നെയായിരുന്നു പ്രതാപിന്റെ സവിശേഷതയും.എന്നാൽ സ്വകാര്യവിഷമങ്ങൾ ഒരിക്കലും പങ്കുവച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |