വി.വി.ബാബു
തകരയുടെ നിർമ്മാതാവ്
'തകര"യ്ക്കായി ജനിച്ചവനെന്ന വിശേഷണമാണ് പ്രതാപ് പോത്തന് നന്നായി ചേരുക. ഭാഗ്യക്കേടുകൊണ്ടു മാത്രമാണ് ദേശീയ പുരസ്കാരം ലഭിക്കാതെ പോയത്. അവാർഡ് എൻട്രിയുടെ സമയപരിധിക്കുള്ളിൽ പ്രിന്റ് ഡൽഹിയിൽ എത്തിക്കാനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഥാപാത്രത്തോട് ഇഴുകിച്ചേർന്ന് അഭിനയിക്കാനുള്ള പ്രതാപിന്റെ സാമർത്ഥ്യം അന്നേ തിരിച്ചറിഞ്ഞിരുന്നു. തകരയിലെ ഓരോ സീനിലും അത് വ്യക്തമാകും. തകരയിൽ തുടങ്ങിയ ആത്മബന്ധം ജീവിതാവസാനം വരെ തുടർന്നു. ഒരാഴ്ച മുമ്പ് വിളിച്ചിരുന്നു. എറണാകുളത്ത് വരുമ്പോൾ കാണാമെന്നാണ് പറഞ്ഞത്. ഒരു മലയാള സിനിമ കൂടി ചെയ്യാമെന്ന മോഹം പൂവണിയാതെയാണ് പ്രതാപിന്റെ വിടവാങ്ങൽ.
ഞാനും പ്രതാപും ഒരുമിച്ചുള്ള ചിത്രത്തിന് എന്റെ മനസും പാകമായിരുന്നു. ഒറ്റയ്ക്ക് താമസിക്കുമ്പോൾ പോലും രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഫോണിൽ ലൈവായി കാണിച്ച് എന്നോട് സംസാരിക്കുമായിരുന്നു. കുടുംബത്തിലെ ഒരംഗമാണ് ഒന്നും പറയാതെ പാതിവഴിയിൽ വിട്ടുപിരിഞ്ഞത്.
മരണത്തെ മുന്നിൽക്കണ്ടു
സുരേഖ
( തകരയിലെ നായിക)
മരണത്തെ പ്രതാപ് മുന്നിൽ കണ്ടപോലെ എനിക്ക് തോന്നി. പ്രതാപ് അയച്ച അവസാന സന്ദേശത്തിൽ അതിന്റെ സൂചനയുണ്ടായിരുന്നു. ദൈവം ആയുരാരോഗ്യസൗഖ്യം തരട്ടേ എന്നു ഞാൻ ആശംസിച്ചു.എനിക്ക് നീണ്ട ജീവിതം ഇനി ആവശ്യമില്ലെന്നായിരുന്നു അപ്പോൾ പ്രതാപിന്റെ മറുപടി. ഒപ്പം ചിരിക്കുന്ന ഇമോജി അയച്ചു. പ്രതാപിന്റെയും എന്റെയും അവസാന ചാറ്റ് അതായിരുന്നു.അഞ്ചു മാസം മുൻപ്.
തകരയുടെ ലൊക്കേഷനിൽ തുടക്കക്കാരിയായിരുന്നു ഞാൻ. അന്ന് പതിന്നാലു വയസാണ്. പ്രതാപിന് ഇരുപത്തിയെട്ടായിരിക്കും. പ്രതാപിന്റെ രണ്ടാമത്തെ ചിത്രമാണ് തകര. തകരയിലെ ബുദ്ധിഭ്രമമുള്ള തകര എന്ന കഥാപാത്രത്തെ അത്യുജ്ജ്വലമാക്കിയ പ്രതാപാകട്ടെ അറിവും ബുദ്ധിയുള്ള അസാധാരണ വ്യക്തിത്വത്തിനു ഉടമയായ മനുഷ്യനും. ഒരുപാട് സംസാരിക്കുന്ന പ്രതാപിനെ ആണ് തകരയുടെ ലൊക്കേഷനിൽ കണ്ടത്. മലയാളം അറിയാത്തതിനാൽ ഇംഗ്ളീഷിൽ ആയിരുന്നു പ്രതാപ് എന്നോട് സംസാരിച്ചത്. തകരയ്ക്കു ശേഷം പ്രതാപും ഞാനും രണ്ടു ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. അവസാനം അഭിനയിച്ചത് നവംബറിന്റെ നഷ്ടത്തിൽ ആണ്. പ്രതാപ് നല്ല മനുഷ്യനായിരുന്നു. നല്ല വ്യക്തിയായിരുന്നു. സൗഹൃദങ്ങളെ കാത്തുസൂക്ഷിക്കുന്നതിൽ പ്രതാപ് നിങ്ങൾ എനിക്ക് അദ്ഭുതം ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |