തിരുവനന്തപുരം : കൃത്രിമ ഗർഭധാരണവും അനുബന്ധ ചികിത്സയും ലഭ്യമാക്കുന്നതിനുള്ള സറോഗസി ക്ലിനിക്കുകൾക്ക് (വാടക,കൃത്രിമ ഗർഭധാരണ കേന്ദ്രങ്ങൾ) സംസ്ഥാനത്ത് ഉടൻ ലൈസൻസ് ലഭ്യമാക്കും. ഇതിനായുള്ള പരിശോധനകൾ ഉടൻ ആരംഭിക്കാൻ ഇന്നലെ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എ.ആർ.ടി സറോഗസി സ്റ്റേറ്റ് ബോർഡിന്റെ ആദ്യ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളായി തിരിച്ച് നിശ്ചിത ഫീസ് സഹിതം അപേക്ഷ സമർപ്പിച്ച എല്ലാ സ്ഥാപനങ്ങളും പരിശോധിക്കും. നാല് തരത്തിലുള്ള ക്ലിനിക്കുകൾക്കാണ് അംഗീകാരം . ഇൻസ്റ്റിറ്റ്യൂഷൻ, എ.ആർ.ടി ക്ലിനിക്, എ.ആർ.ടി ബാങ്ക്, സറോഗസി ക്ലിനിക് എന്നിങ്ങനെ തിരിച്ചാണിത്. നിലവിലുള്ള ക്ലിനിക്കുകൾക്കും പുതുതായി ആരംഭിക്കുന്നതിനും ലൈസൻസ് നിർബന്ധമാണ്.
സംസ്ഥാനതലത്തിൽ ആരോഗ്യ മന്ത്രി അദ്ധ്യക്ഷയായ സ്റ്റേറ്റ് ബോർഡും ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി അദ്ധ്യക്ഷയായ അപ്രോപ്രിയേറ്റ് അതോറിട്ടിയുമുണ്ട്. സ്റ്റേറ്റ് ബോർഡിന്റെ പരിശോധനാ റിപ്പോർട്ട് അപ്രോപ്രിയേറ്റ് അതോറിട്ടിക്ക് കൈമാറുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. അപ്രോപ്രിയേറ്റ് അതോറിട്ടിയാണ് അംഗീകാരം നൽകുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടതും അതോറിട്ടിയാണ്..
സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന സറോഗസി കേന്ദ്രങ്ങളുടെ പ്രവർത്തനം നാലു മാസമായി നിലച്ചിരിക്കുകയാണ്. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജൂലായിലാണ് സംസ്ഥാനത്ത് സറോഗസി ബോർഡും അതോറിട്ടിയും രൂപീകരിച്ചത്. സംസ്ഥാന തലത്തിലുള്ള അനുമതിയില്ലാത്ത ഇത്തരം കേന്ദ്രങ്ങൾക്ക് ഇനി പ്രവർത്തിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |