കോട്ടയം : ഓണക്കാലത്തെ കൃത്രിമ വിലക്കയറ്റം തടയുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കടകളിൽ പരിശോധന കർശനമാക്കും. ഇല്ലാത്ത ജി.എസ്.ടിയുടെ പേരിൽ ചില വ്യാപാരികൾ വില വർദ്ധിപ്പിക്കുന്നതായി പരാതിയുണ്ട്. വിലക്കയറ്റം തടയാൻ സർക്കാർ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ 9000 കോടി ചെലവഴിച്ചു.
ഓണക്കിറ്റ് എല്ലാവർക്കും കൃത്യസമയത്ത് ലഭ്യമാക്കുമെന്നും സെർവർ തകരാർ ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ റേഷൻകടയിൽ എത്തിയത് 25,26 തീയതികളിലാണ്. 9.5 ലക്ഷം പേർ ഒരു ദിവസം കിറ്റ് വാങ്ങി. കേന്ദ്രം അരി വിഹിതം കുറച്ചതോടെ ഇരുപതിനായിരം മെട്രിക് ടൺ അരിയുടെ കുറവ് ഒരു വർഷം ഉണ്ടാകുന്നുണ്ട്. മുൻഗണനേതര വിഭാഗത്തിനുള്ള ഗോതമ്പ് നിറുത്തലാക്കിയതിനാൽ പകരം പോഷക സമ്പന്നമായ പഞ്ഞപ്പുല്ല് നൽകും. മുൻഗണനാ വിഭാഗത്തിന് രണ്ടു കിലോ ആട്ടയും നൽകും. സബ്സിഡി നിരക്കിൽ മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്നും കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |