തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വസ്തുതരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനുള്ള റവന്യുവകുപ്പിന്റെ പ്രത്യേക പദ്ധതി നവംബറിൽ അവസാനിക്കാനിരിക്കെ ഇനി ശേഷിക്കുന്നത് 30,519 അപേക്ഷകൾ. ആഗസ്റ്ര് 20 മുതൽ സെപ്തംബർ 20 വരെ 11,833 എണ്ണമാണ് തീർപ്പാക്കിയത്. രണ്ടു മാസം കൊണ്ട് ദൗത്യം പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് റവന്യുവകുപ്പ്.
ഒന്നര ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുന്നുവെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് റവന്യു വകുപ്പ് തീർപ്പാക്കലിന് പ്രത്യേക യജ്ഞം തുടങ്ങിയത്. ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിൽ കിട്ടിയതും നമ്പരിടാതെ വില്ലേജുകളിലേക്ക് പരിശോധനയ്ക്ക് അയച്ചതുമായ 2000 ലേറെ അപേക്ഷകൾ കൂടി തീർപ്പാവാനുള്ളതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇടുക്കി ആർ.ഡി.ഒ ഓഫീസ് കടലാസ് അപേക്ഷകൾ നൂറ് ശതമാനവും തീർപ്പാക്കി. 1086 അപേക്ഷകളാണ് ഇവിടെ ലഭിച്ചത്. തലശ്ശേരി, വടകര, മാനന്തവാടി, കാസർകോട്, അടൂർ, കോഴിക്കോട് ആർ.ഡി.ഓഫീസുകളിൽ 98 ശതമാനത്തിന് മുകളിലാണ് തീർപ്പാക്കൽ. 27 ആർ.ഡി.ഒ ഓഫീസുകളിൽ ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ച (22,616) ഫോർട്ട് കൊച്ചിയിലാണ് കൂടുതൽ (10,961) തീർപ്പാവാനുള്ളത്. 15,566 അപേക്ഷകൾ ലഭിച്ച ആലപ്പുഴ ആർ.ഡി.ഒ ഓഫീസിൽ 3226 എണ്ണം തീർപ്പാവാനുണ്ട്. കൂടുതൽ ജീവനക്കാരെ വിന്യസിച്ചെങ്കിലേ സമയബന്ധിതമായി ഇതും തീർക്കാനാവൂ.
ഓൺലൈൻ അപേക്ഷകൾ കുത്തനെ കൂടുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ 9365 അപേക്ഷകളാണ് കിട്ടിയത്. ഇവയുടെ പരിശോധനയും പ്രത്യേക പദ്ധതിയിലൂടെ നടത്താനാണ് ആലോചന. നിലവിൽ, പ്രത്യേക ദൗത്യത്തിനു വേണ്ടി നിയമിച്ച താത്കാലിക ജീവനക്കാരുടെ സേവനകാലാവധിയും ഇതിനായി വാടകയ്ക്ക് എടുത്ത വാഹനങ്ങളുടെ സേവനവും നവംബർ വരെയാണ്.
കടലാസ് അപേക്ഷകൾ
2,06,954
ആകെ കിട്ടിയത്
1,76,435
തീർപ്പാക്കിയത്.
30,519
ശേഷിക്കുന്നത്
ഓൺലൈൻ
1,34,739
സെപ്തംബർ 18 വരെ ലഭിച്ച അപേക്ഷകൾ
6427
ആകെ തീർപ്പാക്കിയത്
1,28,312
ശേഷിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |