തിരുവനന്തപുരം: രാജ്യത്തെ സംസ്‌കാരത്തെ ഉൾക്കൊള്ളാൻ എല്ലാവരും തയാറാകണമെന്ന് ഗോവാ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യലോകം ഇരുട്ടിൽ തപ്പിയപ്പോൾ വിദ്യ തേടി യുവാക്കളെത്തിയത് ഭാരതത്തിലേയ്ക്കാണ്.മലയാളിക്ക് വൈകിയാണ് ബുദ്ധി ഉദിക്കുന്നതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്യം മുഴുവൻ അതിനെതിരെ വിധിയെഴുതിയപ്പോൾ കേരളത്തിന്റെ നിലപാട് തിരിച്ചായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ എതിർത്തവർ, ഇപ്പോൾ അദ്ദേഹത്തെ കാണാൻ മത്സരിക്കുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.ഏപ്രിൽ 27ന് കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ ആരംഭിച്ച സമ്മേളനം ഇന്നലെ സമാപിച്ചു.
പി.സി.ജോർജിന്റെ അറസ്റ്റ്
വിവേചനം:വി.മുരളീധരൻ
അറസ്റ്റ് വാറണ്ടുള്ള എ.എ റഹീം എം.പിയെ അറസ്റ്റ് ചെയ്യാതെ ,തിടുക്കപ്പെട്ട് പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത് വിവേചനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
മുസ്ലീം ഇതര മതവിഭാഗങ്ങളുടെ ജനസംഖ്യ കുറയുന്നുവെന്ന് കണക്കുകൾ ഉദ്ധരിച്ച് സംസാരിക്കുകയാണ് പി.സി ജോർജ് ചെയ്തത്. ഇത് നേരത്തെ മുൻമുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ പറഞ്ഞത് തന്നെയാണ്.
ഇസ്ലാമിക ഭീകരതയെ വെള്ള പൂശാൻ സി.പി.എം ശ്രീനാരായണ ഗുരുദേവനെ വരെ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏകീകൃത സിവിൽ നിയമം നടപ്പാക്കണമെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി ആവശ്യപ്പെട്ടു. പി.സി ജോർജിന് വേണ്ടി കോടതിയിൽ ഹാജരായ അഡ്വ. ശാസ്തമംഗലം അജിത്ത് കുമാറിനെ കേന്ദ്രമന്ത്രി വി.മുരളീധരൻ ആദരിച്ചു. എം.ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എൻ നീലകണ്ഠൻ , ചെങ്കൽ രാജശേഖരൻ നായർ, കെ. രാജശേഖരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |