പത്തനംതിട്ട: പി.എസ്.സിയിൽ വ്യാജ സമ്മതപത്രം നൽകി തന്റെ ജോലി ഇല്ലാതാക്കിയതിന് പിന്നിൽ തട്ടിപ്പ് സംശയിക്കുന്നതായി മല്ലപ്പള്ളി, കോട്ടാങ്ങൽ കുളത്തൂർ ചെറിയമുളയ്‌ക്കൽ വീട്ടിൽ ശ്രീജ പൊലീസിന് മൊഴി നൽകി. സിവിൽ സപ്ളൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്‌മാനായി ലഭിച്ച ജോലി വേണ്ടെന്നുള്ള വ്യാജ സമ്മതപത്രം കൊല്ലം സ്വദേശിനിയായ മറ്റൊരു ശ്രീജയാണ് നൽകിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ മല്ലപ്പള്ളി സ്വദേശി ശ്രീജ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസറെ ധരിപ്പിച്ചെങ്കിലും അന്വേഷിച്ചില്ല. തുടർന്നാണ് ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയത്. ഇന്നലെ കോട്ടയം ഡിവൈ.എസ്.പി ഓഫീസിലെത്തിയാണ് ശ്രീജ മൊഴി നൽകിയത്. അർഹതപ്പെട്ട ജോലി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ 41കാരി.
'പിന്നിൽ മറ്റാരോ"
കൊല്ലം സ്വദേശിനിക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്ന് സംശയിക്കുന്നതായി മല്ലപ്പള്ളി സ്വദേശി ശ്രീജ പറഞ്ഞു. പി.എസ്.സി വിജിലൻസ് അന്വേഷണം ആരംഭിച്ചെന്ന് പത്രവാർത്തകളിൽ നിന്നാണ് അറിഞ്ഞത്. പി.എസ്.സി ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല. ഭർത്താവ് കൂലിപ്പണിക്കാരനാണ്. സ്‌കൂൾ കുട്ടികളായ രണ്ടു മക്കളാണുള്ളത്. റാങ്ക് പട്ടികയിൽ പൊതുവിഭാഗത്തിൽ 233-ാമതായിരുന്നു. പ്രായപരിധി പിന്നിട്ടതിനാൽ ഇനിയൊരു ടെസ്റ്റ് എഴുതാനാവില്ല. 2016 ആഗസ്റ്റ് 27നാണ് പരീക്ഷ നടന്നത്. 2018 മേയ് 30ന് റാങ്കുപട്ടിക വന്നു. കഴിഞ്ഞ മാസം നാലിന് അന്വേഷിച്ചപ്പോൾ തൊട്ടുമുന്നിലുള്ളവർക്കുവരെ നിയമനം കിട്ടിയെന്നറിഞ്ഞു. കോട്ടയം പി.എസ്.സി ഓഫീസിൽ വിളിച്ചപ്പോൾ 14 പേർക്കുകൂടി അഡ്വൈസ് മെമ്മോ അയച്ചെന്ന് അറിഞ്ഞു. 268 റാങ്കുവരെ ജോലി കിട്ടി.
തുടർന്നുള്ള അന്വേഷണത്തിലാണ് ജോലി വെണ്ടെന്ന് സമ്മപത്രം നൽകിയതിനാൽ അഡ്വൈസ് മെമ്മോ അയച്ചില്ലെന്നറിഞ്ഞത്. തുടർന്ന് കോട്ടയം പി.എസ്.സി ഓഫീസിലെത്തി. മറ്റേതോ വകുപ്പിൽ ജോലിയുള്ളതിനാൽ ഉദ്യോഗം വേണ്ടെന്ന് താൻ എഴുതിക്കൊടുത്തെന്നും അതിനായി നോട്ടറി തയ്യാറാക്കി ഗസറ്റഡ് ഓഫീസർ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഒപ്പുസഹിതം അവിടെയുണ്ടെന്നും അധികൃതർ അറിയിച്ചു. അങ്ങനെ ചെയ്തിട്ടില്ലെന്നും സമ്മതപത്രം കാണിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പി.എസ്.സി ഓഫീസർ തയ്യാറായില്ല. തുടർന്ന് പരാതി കൊടുത്തെങ്കിലും മറുപടി കിട്ടിയില്ല.
'റവന്യു ഡിപ്പാർട്ട്‌മെന്റിൽ ജോലി കിട്ടിയതിന് ശേഷവും നിരവധി റാങ്ക് ലിസ്റ്റുകളിൽ പേര് വന്നിരുന്നു. ഒരാൾക്ക് ജോലി കിട്ടാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണ് സമ്മതപത്രം നൽകിയത്. വീട് മാറിയതോടെ ഹാൾ ടിക്കറ്റും മറ്റും നഷ്ടപ്പെട്ടു. റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ പ്രവർത്തകർ റാങ്ക് ലിസ്റ്റുമായി സമീപിച്ചപ്പോൾ പേരും ജനനത്തീയതിയും മാത്രമേ നോക്കിയുള്ളൂ. ഫോട്ടോയും എന്റെ തിരിച്ചറിയൽ രേഖകളും സഹിതമാണ് സമ്മതപത്രം എഴുതി നൽകിയത്. അതിനുശേഷം റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി എന്നുള്ള അറിയിപ്പും പി.എസ്.സിയിൽ നിന്ന് ലഭിച്ചു. വ്യാജരേഖ ചമച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്".
- എസ്. ശ്രീജ, കൊല്ലം സ്വദേശി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |