തിരുവനന്തപുരം: വിവിധ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രേഖയായി ഡിജിലോക്കറിൽ നിക്ഷേപിക്കുകയും പി.എസ്.സി പോലുള്ള ഓഫീസുകൾക്ക് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ വഴി ഡിജിലോക്കർ രേഖകൾ പരിശോധിക്കുകയും ചെയ്യുന്ന സംവിധാനം രാജ്യത്താദ്യമായി കേരള പി.എസ്.സി സ്വന്തമാക്കി. ഉദ്യോഗാർത്ഥിയുടെ അസൽ സർട്ടിഫിക്കറ്റ് നേരിട്ട് കാണാതെ വേരിഫൈ ചെയ്ത് സാക്ഷ്യപ്പെടുത്താനുള്ള സൗകര്യമാണ് പി.എസ്.സിക്ക് ലഭ്യമായത്.
ഡിജിലോക്കർ ഉപയോഗിച്ച് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്തി പരിശോധിക്കുന്നതിന്റെ ഉദ്ഘാടനം ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവഹിച്ചു. കണ്ണൂർ ജില്ലയിലെ ഉദ്യോഗാർത്ഥിയുടെ സി.ടി.ഇ.ടി (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) സർട്ടിഫിക്കറ്റ് ഡിജിലോക്കർ വഴി അപ്‌ലോഡ് ചെയ്ത് വെരിഫിക്കേഷൻ നടത്തിയായിരുന്നു ഉദ്ഘാടനം. കമ്മിഷനംഗങ്ങളായ സ്റ്റാനി തോമസ്, ബോണി കുര്യാക്കോസ്, ഐ.ടി. മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ്, കേരള ഐ.ടി. മിഷൻ ടെക്‌നോളജി ഹെഡ് രാജീവ് പണിക്കർ അഡീഷണൽ സെക്രട്ടറി വി.ബി. മനുകുമാർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ആർ. മനോജ്, അണ്ടർ സെക്രട്ടറി കെ.പി. രമേഷ് കുമാർ എന്നിവർ സംസാരിച്ചു.
ഇനി മുതൽ മറ്റ് സ്ഥാപനങ്ങൾ ഡിജിലോക്കർ വഴി ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലേക്ക് അപ്‌ലോഡ് ചെയ്യാം. സർക്കാർ വകുപ്പുകളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിലൂടെ മാത്രമായി മാറുകയാണ്. കേന്ദ്ര ഇലക്‌ട്രോണിക് ആൻഡ് ഐ.ടി മന്ത്രാലയത്തിന്റെ കീഴിലാണ് ഈ സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്. ഐ.ടി. നിയമത്തിലെ റൂൾ 9 പ്രകാരം ഡിജിലോക്കർ വഴി ലഭ്യമാകുന്ന പ്രമാണങ്ങൾ അസൽ പ്രമാണമായി പരിഗണിക്കും. പൊതുജനങ്ങൾ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്ന രീതി ഒഴിവാക്കണമെന്ന സർക്കാരിന്റെ ആവശ്യമാണ് ഇവിടെ നിറവേറുന്നത്.
കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ, സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ടീം, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |